'ഡ്യൂപ്ലിക്കേറ്റ് ആർസി, താക്കോൽ, കളർ പ്രിന്‍റർ'; മോഷ്ടിച്ചത് 8 ബുള്ളറ്റ് ബൈക്ക്; സഹോദരങ്ങളടക്കം 3 പേർ പിടിയിൽ

By Web TeamFirst Published May 29, 2023, 3:56 PM IST
Highlights

പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്ന കളിത്തട്ട് ഭാഗത്തുള്ള വിട്ടിൽ നിന്നും വ്യാജമായി ആർ സി ബുക്ക് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച ലാപ് ടോപ്പ്, പ്രിന്റർ മറ്റ് അനുബന്ധ ഉപകരണങ്ങളും, ഡ്യൂപ്ലീക്കേറ്റ് താക്കോലുകളും കണ്ടെടുത്തു.

ആലപ്പുഴ: വിവധ ജില്ലകളിൽ വാടകയ്ക്ക് താമസിച്ച് നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച അന്തര്‍ ജില്ലാ ബൈക്ക് മോഷണ സംഘത്തെ മാരാരിക്കുളം പൊലീസ് പിടികൂടി. മാരാരിക്കുളം റെയിൽവേ സ്റ്റേഷന് മുൻവശത്ത് വച്ചിരുന്ന ഒന്നരലക്ഷം രൂപ വില വരുന്ന ബുള്ളറ്റ് മോഷണം പോയതുമായി ബന്ധപ്പെട്ട് അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. തിരുവനന്തപുരം  കുട്ടിച്ചൽ പഞ്ചായത്ത് ഏഴാം വാർഡിൽ കോട്ടൂർ പി ഒ യിൽ ചവടമൂട് സൗദ് മൻസിൽ സൗദ് (24), സഹോദരനായ സബിത്ത് (19),  തിരുവനന്തപുരം കരമന, കാലടി കോടൽ വീട്ടിൽ കാർത്തിക്ക് (18) എന്നീ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. 

അന്വേഷണത്തിൽ  കളിത്തട്ട് ഭാഗത്ത് വാടകയ്ക്ക് എടുത്ത് താമസിച്ച്, ഗൂഡാലോചന നടത്തി എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ നിന്നും എട്ട് ബുള്ളറ്റ് മോട്ടർ സൈക്കിൾ മോഷണം നടത്തിയതായും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ബുള്ളറ്റുകളുടെ യാഥാർത്ഥ ആർസി ഉടമസ്ഥരുടെ ഫോൺ നമ്പർ, പരിവാഹൻ ഓൺലൈൻ സൈറ്റിലുടെ മൊബൈൽ ഫോൺ അപ്ഡേഷൻ നടത്തി മാറ്റിയും, എൻജിൻ നമ്പരിലും, ചെയ്സിസ് നമ്പരിലും മാറ്റങ്ങൾ വരുത്തി ആർ സി ബുക്ക് വ്യാജമായി പ്രിന്റ് ചെയ്ത്  ഓണ്‍ലൈനിലൂടെ വില്പന നടത്തുന്നതാണ് പ്രതികളുടെ രീതി. 

പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്ന കളിത്തട്ട് ഭാഗത്തുള്ള വിട്ടിൽ നിന്നും വ്യാജമായി ആർ സി ബുക്ക് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച ലാപ് ടോപ്പ്, പ്രിന്റർ മറ്റ് അനുബന്ധ ഉപകരണങ്ങളും, ഡ്യൂപ്ലീക്കേറ്റ് താക്കോലുകളും കണ്ടെടുത്തു. പ്രതികൾ എറണാകുളം മരട്, എറണാകുളം സെൻട്രൽ, തിരുവനന്തപുരം പേട്ട, പൂജപ്പുര എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്ന ബുളളറ്റ് മോഷണകേസ്സുകളിലെ പ്രതികളാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രതികൾ നിലവിൽ 8 ഓളം ബുള്ളറ്റുകൾ മോഷണം ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 

പ്രതികൾ ഇനിയും മറ്റ് കേസ്സുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മാരാരിക്കുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ വി ബിജുവിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസെപ്കടർ സജീർ ഇഎം, എഎസ്ഐ ജയദേവ്, നിഷ, സി പി ഒ മാരായ സുരേഷ്, ബിനു സജീഷ് എന്നീവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Read More :  'വ്യാപാര സ്ഥാപനത്തിൽ ചുറ്റിക്കറങ്ങും, പെൺകുട്ടിയോട് മോശം പെരുമാറ്റം'; സിസിടിവി ദൃശ്യം പുറത്തുവിട്ട് പൊലീസ്

click me!