
കോട്ടയം: നഗരത്തില്‍ തട്ടുകടയിലെ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം സൗത്ത് സ്വദേശി റിയാസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാവിലെയാണ് കേസിനാസ്പദമായ സംഭവം.
റിയാസ് തട്ടുകടയില്‍ ചായ കുടിക്കാന്‍ എത്തിയ സമയത്ത് ജീവനക്കാരന്‍ തരാനുള്ള പറ്റ് കാശ് ചോദിച്ചതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. തുടര്‍ന്ന് റിയാസ് ജീവനക്കാരനെ മര്‍ദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന താക്കോല്‍ കൊണ്ട് കഴുത്തിനിട്ട് കുത്തുകയുമായിരുന്നു എന്നാണ് കേസ്. സംഭവത്തിന് പിന്നാലെ ജീവനക്കാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റിയാസിനെ പൊലീസ് പിടികൂടിയത്.
കുടുംബതര്‍ക്കം: മധ്യസ്ഥത വഹിച്ചയാളെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് പിടിയില്‍
മലപ്പുറം: പുളിക്കലില്‍ തര്‍ക്കപരിഹാരത്തിന് മധ്യസ്ഥത വഹിച്ചയാളെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന കേസില്‍ പ്രതി അറസ്റ്റില്‍. ചെനപ്പറമ്പില്‍ അബ്ദുള്‍ വഹാബിനെ കുത്തിയ കേസില്‍ സുബൈര്‍ എന്നയാളെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴാച രാവിലെ പുളിക്കല്‍ ചെനപ്പറമ്പിലാണ് സംഭവം. സുബൈര്‍ വീട്ടുകാരുമായി തര്‍ക്കത്തിലായിരുന്നു. നേരത്തെ പല തവണ അബ്ദുള്‍ വഹാബ് ഉള്‍പ്പടെയുളളവര്‍ ഇടപെട്ടായിരുന്നു പരിഹാരം കണ്ടിരുന്നത്. പതിവു പോലെ മധ്യസ്ഥതക്ക് ചെന്നതായിരുന്നു വഹാബ്. തര്‍ക്കത്തിനൊടുവില്‍ സുബൈര്‍ അബ്ദുള്‍ വഹാബിനെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം സുബൈര്‍ സമീപത്തെ സുഹൃത്ത് ബിജുവിന്റെ വീട്ടിലേക്ക് ഓടിക്കയറി. ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സുബൈറും ബിജുവും ഉള്‍പ്പെടെയുളളവര്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കുണ്ട്. കൃത്യ നിര്‍വ്വഹണം തടസപ്പെടുത്താന്‍ ശ്രമിച്ചതിലുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam