കേരളത്തില്‍ ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വനിതാ കുറ്റവാളിയാണ് ശോഭാ ജോണ്‍

തിരുവനന്തപുരം: ഗുണ്ടാത്തലവന്‍ ആല്‍ത്തറ വിനീഷ് വധക്കേസില്‍ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും വെറുതേ വിട്ടു. തിരുവനന്തപുരം അഞ്ചാം അഡീ. സെഷന്‍സ് കോടതിയുടെയാണ് ഉത്തരവ്. വിചാരണയ്ക്കിടെ പ്രധാന സാക്ഷികള്‍ മരിച്ചതും മറ്റ് സാക്ഷികള്‍ കൂറുമാറുകയും ചെയ്തതിന് പിന്നാലെയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. അനില്‍കുമാര്‍, രാജേന്ദന്‍, ശോഭ ജോണ്‍, രതീഷ്, ചന്ദ്രബോസ്, സാജു, വിമല്‍, രാധാകൃഷ്ണന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

2009 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്തെ ഗുണ്ടാ നേതാവായ ആല്‍ത്തറ വിനീഷിനെ സംഘം വെട്ടിവീഴ്ത്തിയത്. ജാമ്യ വ്യവസ്ഥ പാലിക്കാനായി സിറ്റി പൊലീസ് കമ്മീഷണറുടെ മുന്നിൽ ഹാജരായി രജിസ്റ്ററിൽ ഒപ്പിട്ട് പുറത്തിറങ്ങിയ വിനീഷിനെ ഗുണ്ടാസംഘം ആൽത്തറ ജംഗ്ഷനിൽ വച്ച് കൊല്ലുകയായിരുന്നു. ശോഭാ ജോണ്‍ നടത്തിവന്ന നിയമവിരുദ്ധ ബിസിനസുകളില്‍ നിന്നും ഗുണ്ടാപിരിവ് ചോദിച്ചതും ശോഭയുടെ ഭര്‍ത്താവ് കേപ്പന്‍ അനിയുടെ സഹോദരനെ കൊലപ്പെടുത്തിയതില്‍ പ്രധാന പങ്കു വഹിച്ചതും നഗരത്തിലെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും ബിസിനസ് വൈരാഗ്യവുമാണ് കൊലയ്ക്ക് കാരണമായതെന്നാണ് കേസ്.

കേരളത്തില്‍ ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വനിതാ കുറ്റവാളിയാണ് ശോഭാ ജോണ്‍. ശബരിമല തന്ത്രിക്കേസ്, ആല്‍ത്തറ വിനീഷ് വധം, വരാപ്പുഴ പെണ്‍വാണിഭം, തട്ടിക്കൊണ്ടു പോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ കേരളത്തിന്റെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ശോഭാ ജോണിനെതിരെ കേസുണ്ടായിരുന്നു. പെണ്‍വാണിഭം, ബ്ലാക്ക്മെയില്‍ ചെയ്തു പണം തട്ടുകയായിരുന്നു ശോഭയുടെ പ്രധാന പരിപാടി. ബ്ലേഡ് മാഫിയ വഴി കൊള്ളപ്പലിശയ്ക്കു പണം നല്‍കുക, ഗുണ്ടാസംഘങ്ങളെ വിട്ട് എതിരാളികളെ ഭീഷണിപ്പെടുത്തുക എന്നിവയും പതിവായിരുന്നുവെന്നും പൊലീസ് ആരോപിക്കുന്നത്. വരാപ്പുഴ പീഡനക്കേസില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത 34 കേസുകളില്‍ 26 ലും ശോഭാ ജോണ്‍ ഒന്നാം പ്രതിയായിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം