കുമ്പള കൊലപാതകം: മുഖ്യപ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

By Web TeamFirst Published Aug 20, 2020, 1:53 PM IST
Highlights

കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കി. പ്രതിയെ കാഞ്ഞങ്ങാട് സബ് ജയിലിലേക്ക് മാറ്റി.

കാസര്‍കോട്: കാസർകോട് കുമ്പളയിൽ ഓയിൽ മിൽ ജീവനക്കാരനായ ഹരീഷിനെ വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതി ശ്രീകുമാർ റിമാൻഡിൽ. കാസർകോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ വീഡിയോ കോൺഫറൻസിലൂടെയാണ് പ്രതിയെ ഹാജരാക്കിയത്. കാഞ്ഞങ്ങാട് സബ്‌ ജയിലിലേക്കാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

പ്രതിയെ കാഞ്ഞങ്ങാട് സബ് ജയിലിലേക്ക് മാറ്റി. ഒരു സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ശ്രീകുമാർ മൊഴി നൽകിയിരുന്നു. നാലംഗ  കൊലയാളി സംഘത്തിലെ രണ്ട് യുവാക്കൾ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. കൊലയാളി സംഘത്തിലെ നാലാമനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.

തിങ്കളാഴ്‍ച രാത്രിയാണ് ഫ്ലോർ മിൽ ജീവനക്കാരനായ നായ്ക്കാപ്പ് സ്വദേശി ഹരീഷിനെ വീട്ടിലേക്കുള്ള വഴിയിൽ വച്ച് ശ്രീകുമാര്‍ വെട്ടിക്കൊന്നത്. ഹരീഷ് ജോലി ചെയ്തിരുന്ന മില്ലിലെ ഡ്രൈവറാണ് ശാന്തിപ്പള്ളം സ്വദേശി ശ്രീകുമാര്‍. ബൈക്കിൽ വീട്ടിലേക്ക് വരും വഴി തടഞ്ഞ് നിർത്തിയായിരുന്നു ആക്രമണം.  ഹരീഷി‍ന്‍റെ തലയിലും കഴുത്തിലും ആഴത്തിൽ വെട്ടേറ്റിരുന്നു. ശരീരത്തിൽ പത്തിലേറെ വെട്ടുകളേറ്റെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്.

Also Read: കുമ്പള കൊലപാതകം: 'ആത്മഹത്യ ചെയ്ത റോഷനും മണികണ്ഠനും കൃത്യത്തില്‍ പങ്ക്', പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്

ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെ പ്രതിയുടെ സുഹൃത്തുക്കളായ ശാന്തിപ്പള്ളത്തെ റോഷൻ, മണികണ്ഠൻ എന്നിവരെ വീടിനടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന ഭയത്തിൽ യുവാക്കൾ ആത്മഹത്യ ചെയ്തെന്നാണ് സൂചന.  കൊലപാതകം നടന്ന  രാത്രി മുഖ്യപ്രതി ശ്രീകുമാറിനൊപ്പം രണ്ടുപേരും കാറിൽ സഞ്ചരിച്ചതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. 

ഹരീഷ് കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് ഒരു കത്തി കണ്ടെടുത്തിട്ടുണ്ട്. ഇതിൽ രക്തക്കറയുണ്ട്. എന്നാൽ മുറിവുകൾ പരിശോധിച്ചതിൽ നിന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കത്തിയല്ലെന്നാണ് പൊലീസ് കണ്ടെത്തൽ. ആറ് മാസം മുമ്പാണ് ഹരീഷ് വിവാഹിതനായത്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒരു യുവാവ് കൊല്ലപ്പെടുകയും രണ്ട് പേരെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയും സാഹചര്യത്തിൽ ഊർജ്ജിതമായ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

click me!