Asianet News MalayalamAsianet News Malayalam

കുമ്പള കൊലപാതകം: 'ആത്മഹത്യ ചെയ്ത റോഷനും മണികണ്ഠനും കൃത്യത്തില്‍ പങ്ക്', പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്

തിങ്കളാഴ്‍ച രാത്രിയാണ് ഫ്ലോർ മിൽ ജീവനക്കാരനായ നായ്ക്കാപ്പ് സ്വദേശി ഹരീഷിനെ വീട്ടിലേക്കുള്ള വഴിയിൽ വച്ച് ശ്രീകുമാര്‍ വെട്ടിക്കൊന്നത്. 

kumbala murde case accused admitted crime says police
Author
Kasaragod, First Published Aug 19, 2020, 11:03 AM IST

കാസർകോട്: കുമ്പളയിൽ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി ശ്രീകുമാര്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ഇന്നലെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തിയ ശ്രീകുമാറിന്‍റെ സുഹൃത്തുക്കളായ റോഷനും മണികണ്ഠനും കൃത്യത്തില്‍ നേരിട്ട് പങ്കുള്ളതായി പൊലീസ് പറയുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. അതേസമയം റോഷന്‍റെയും മണികണ്ഠന്‍റെയും മരണത്തിന് ഉത്തരവാദി ശ്രീകുമാറാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. തിങ്കളാഴ്‍ച രാത്രി മണലിന്‍റെ പണിയുണ്ടെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്ന് പോയതെന്നും ബന്ധുക്കള്‍ പറഞ്ഞു. 

തിങ്കളാഴ്‍ച രാത്രിയാണ് ഫ്ലോർ മിൽ ജീവനക്കാരനായ നായ്ക്കാപ്പ് സ്വദേശി ഹരീഷിനെ വീട്ടിലേക്കുള്ള വഴിയിൽ വച്ച് ശ്രീകുമാര്‍ വെട്ടിക്കൊന്നത്. ഹരീഷ് ജോലി ചെയ്തിരുന്ന മില്ലിലെ ഡ്രൈവറാണ് ശാന്തിപ്പള്ളം സ്വദേശി ശ്രീകുമാര്‍. ബൈക്കിൽ വീട്ടിലേക്ക് വരും വഴി തടഞ്ഞ് നിർത്തിയായിരുന്നു ആക്രമണം.  ഹരീഷി‍ന്‍റെ തലയിലും കഴുത്തിലും ആഴത്തിൽ വെട്ടേറ്റിരുന്നു. ശരീരത്തിൽ പത്തിലേറെ വെട്ടുകളേറ്റെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട് .

ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ പ്രതിയുടെ സുഹൃത്തുക്കളായ ശാന്തിപ്പള്ളത്തെ റോഷൻ, മണികണ്ഠൻ എന്നിവരെ വീടിനടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന ഭയത്തിൽ യുവാക്കൾ ആത്മഹത്യ ചെയ്തെന്നാണ് സൂചന.  കൊലപാതകം നടന്ന  രാത്രി മുഖ്യപ്രതി ശ്രീകുമാറിനൊപ്പം രണ്ടുപേരും കാറിൽ സഞ്ചരിച്ചതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇരുവരുടേയും മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

ഹരീഷ് കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് ഒരു കത്തി കണ്ടെടുത്തിട്ടുണ്ട് . ഇതിൽ രക്തക്കറയുണ്ട്. എന്നാൽ മുറിവുകൾ പരിശോധിച്ചതിൽ നിന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കത്തിയല്ലെന്നാണ് പൊലീസ് കണ്ടെത്തൽ. ആറ് മാസം മുമ്പാണ് ഹരീഷ് വിവാഹിതനായത്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒരു യുവാവ് കൊല്ലപ്പെടുകയും രണ്ട് പേരെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയും സാഹചര്യത്തിൽ ഊർജ്ജിതമായ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Us:
Download App:
  • android
  • ios