തൃശ്ശൂര്‍: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ പാലത്തിൽ കുടുങ്ങിയ യുവതിയുടെ വലതുകാൽ മുറിച്ചു മാറ്റി. തൃശ്ശൂർ നടുവിൽക്കര സ്വദേശി ഗീതയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. ബസ് നിർത്താതെ പോയ ഡ്രൈവറെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച കണ്ടശ്ശാംകടവ് പാലത്തിൽ വച്ചാണ് നാടിനെ നടുക്കിയ സംഭവം.
വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങൾ വാങ്ങാൻ ചന്തയിലേക്ക് നടന്നു പോകുകയായിരുന്നു ഗീത. രണ്ട് ഭാഗത്ത് നിന്നായി ബസുകൾ പാഞ്ഞു വന്നു'. ഗീത പാലത്തോടെ ചേർന്ന് നിന്നെങ്കിലും തൃശൂർ ഭാഗത്ത് നിന്ന് വന്ന കിരൺ എന്ന ബസിനും പാലത്തിന്റെ കൈവരിയുടെ ഇടയ്ക്കും കുടുങ്ങി. അപകടത്തിൽ തുടയെല്ല് പൊട്ടി. ബസ് നിർത്താതെ പോയി.
പ്രദേശത്തെ ചുമട്ടു തൊഴിലാളികളാണ് ഗീതയെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും പഴുപ്പ് കൂടിയതോടെ കാൽ മുറിച്ചു മാറ്റുകയായിരുന്നു.
സംഭവത്തിൽ കിരൺ എന്ന ബസിലെ ഡ്രൈവർ വാടാനപ്പിള്ളി സ്വദേശി ഷെനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ് പിടിച്ചെടുത്ത് ശേഷം കോടതിക്ക് കൈമാറി. മത്സരയോട്ടം നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അന്തിക്കോട് പൊലീസ് വ്യക്തമാക്കി