
മലപ്പുറം : മലപ്പുറത്ത് പതിമൂന്ന് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പാസ്റ്റർക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ് പ്രകാശിനെയാണ് ശിക്ഷിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ശരീരത്തിൽ ബാധ കയറിയിട്ടുണ്ടെന്നും പ്രാർത്ഥിച്ച് മാറ്റിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി, പതിമൂന്ന് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയത്.
2016 ഫെബ്രുവരി 17, 18 തീയതികളിലാണ് കേസിനാസ്പദമായ സംഭവം. പെരിന്തൽമണ്ണയിൽ കൺവെൻഷനെത്തിയപ്പോഴാണ് പാസ്റ്റർ കുട്ടിയുടെ കുടുംബത്തെ പരിചയപ്പെടുന്നത്. അടുത്തുവിളിച്ച് ഈ കുട്ടിയിലൂടെ അഭിവൃദ്ധിയുണ്ടാകുമെന്നും അതിന് വീട്ടിൽ പ്രാർഥന നടത്തണമെന്നും ധരിപ്പിച്ചു. ഇവരുടെ വീട്ടിൽ പ്രാർഥനയ്ക്കായി എത്തിയപ്പോഴും പിന്നീട് ബന്ധുവീട്ടിൽ വെച്ചും കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയും മാതാവ് ചൈല്‍ഡ് ലൈനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം വനിതാ സെല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു.20 രേഖകൾ ഹാജരാക്കി.
സമാനമായ രീതിയിലെ മറ്റൊരു കേസിലും ഇന്ന് വിധി പ്രഖ്യാപിച്ചു. ഇടുക്കിയിൽ 16 കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത പ്രതിക്ക് 12 വർഷം തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വാഴത്തോപ്പ് സ്വദേശി ജിന്റോയെയാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പെൺകുട്ടിയുടെ വീടിന് സമീപത്തെ റോഡ് പണിക്ക് ഹിറ്റാച്ചി ഓപ്പറേറ്റർ ആയി എത്തിയതായിരുന്നു ജിൻറോ. പെൺകുട്ടി ഒറ്റയ്ക്കായിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തു എന്നാണ് കേസ്. 2016 ൽ ഇടുക്കി പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് ഏഴുവർഷം തടവും, 10000 രൂപ പിഴയുമാണ് ശിക്ഷ. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയതിന് അഞ്ച് വർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴ തുക പൂർണമായും ഇരക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ് എസ് സനീഷ് ഹാജരായി.