
പത്തനംതിട്ട: നാട്ടുകാർക്ക് മുമ്പിൽ മാന്യതയുടെ മുഖം മൂടി എടുത്തണിഞ്ഞപ്പോഴും ഉള്ളിന്റെ ഉള്ളിൽ അതിക്രൂരമായ മനോനില വച്ചു പുലർത്തിയിരുന്ന ആളാണ് ഭഗവൽ സിംഗ് എന്നാണ് പൊലീസ് അന്വേഷണത്തിൽ വെളിപ്പെടുന്ന വസ്തുത. കുറ്റകൃത്യം ചെയ്തതിന്റെ ഒരു തരിമ്പ് പോലും സംശയം ചുറ്റുമുള്ള ആരിലും തോന്നിപ്പിക്കാതിരിക്കാനും കഴിഞ്ഞ ക്രിമിനൽ. സാമ്പത്തിക പ്രശ്നങ്ങൾക്കൊപ്പം വികൃതമായ മനോനില കൂടി ചേർന്നപ്പോഴാണ് ഇരട്ട നരബലിയിലെ മുഖ്യ കണ്ണിയായി സിംഗ് മാറിയത്.
ഇലന്തൂരിലെ ഒരു വിഭാഗം നാട്ടുകാർക്ക് ക്രൂര നരബലിയിലെ ഭഗവൽ സിംഗിന്റെ പങ്കാളിത്തം അവിശ്വസനീയമാണ് ഇപ്പോഴും. ചിലർക്കെങ്കിലും ഇപ്പോഴും നന്മ മരവുമാണ് ഭഗവൽ സിംഗ്. പക്ഷേ ക്രൂരമായ രണ്ടു കൊലപാതകങ്ങൾ ചെയ്തിട്ടും ഒരു ഭാവഭേദവും ഇല്ലാതെ നാട്ടുകാരെ അഭിമുഖീകരിക്കാനും മാത്രം ക്രിമിനൽ വൈഭവമുള്ള ആളായിരുന്നു ഭഗവൽ സിംഗ് എന്നതാണ് വസ്തുത. കഴിഞ്ഞ കുറച്ചു കാലമായി ആളുകളോട് സംസാരിക്കുന്നതിൽ നേരിയ വിമുഖത കാട്ടിയതൊഴിച്ചാൽ ഒരു കുലുക്കവും ഉണ്ടായിരുന്നില്ല സിംഗിന്.
നാട്ടുകാരുടെ മുന്നിൽ ബുദ്ധിജീവി ചമഞ്ഞ് നടക്കുമ്പോഴും മുഖമോ മുൻപരിചയമോ ഇല്ലാത്ത ഒരു ഫെയ്സ്ബുക്ക് പ്രൊഫൈലൊരുക്കിയ പ്രണയ കെണിയിൽ വീഴാനും മാത്രം ചഞ്ചലനായിരുന്നു ഭഗവൽ സിംഗ് എന്ന അറുപത്തിയെട്ടുകാരൻ. ശ്രീദേവി എന്ന വ്യാജ ഫെയ്സ്ബുക്ക് ഐഡിയിൽ വന്ന സന്ദേശങ്ങളിൽ കുടുങ്ങിയാണ് നരബലി നടത്താൻ സിംഗ് തീരുമാനിച്ചതെന്ന് പൊലീസ് കണ്ടെത്തലും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. സാമ്പത്തിക പ്രശ്നങ്ങൾ മറികടക്കാനുള്ള എളുപ്പ വഴി എന്ന നിലയിൽ മാത്രമാണ് നരബലിയ്ക്ക് സിംഗ് തയാറായത് എന്നും കരുതുക വയ്യ.
കുടുംബത്തിൻ്റെ വൈദ്യ പാരമ്പര്യം ഏറ്റെടുക്കണമെന്ന് സ്വന്തം അച്ഛൻ പറഞ്ഞപ്പോൾ വിമുഖത കാട്ടി നാടുവിടുകയും പിന്നീട് ജോലിയൊന്നും കിട്ടാതെ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളോടെ നാട്ടിൽ മടങ്ങിയെത്തുകയും ചെയ്ത ഭഗവൽ സിംഗ് എന്ന യുവാവിനെ നാട്ടുകാരിൽ ചിലർ ഇപ്പോഴും ഓർക്കുന്നുണ്ട്. വർഷങ്ങൾക്കിപ്പുറം ഇപ്പോഴിതാ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ക്രൂര നരബലിക്കു പിന്നിലും അതേ ഭഗവൽ സിംഗ്. ഫെയ്സ്ബുക്കിൽ സിംഗ് കുറിച്ചതത്രയും ഹൈക്കു കവിതയല്ല സൈക്കോ കവിതയെന്ന് പറയുന്നവരെ എന്തായാലും തെറ്റുപറയാനാവില്ല.