
മലപ്പുറം: നിലമ്പൂര്‍ (Nilambur) എരഞ്ഞിമങ്ങാട്ട് മദ്രസ വിദ്യാർത്ഥിനിയെ (Madrasa student) അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. എട്ട് വയസുകാരിയെയാണ് അധ്യാപകന്‍ അടിച്ച് പരിക്കേൽപ്പിച്ചത്. കുട്ടിയുടെ കാലിൽ ചൂരൽകൊണ്ട് അടിയേറ്റ നിരവധി പാടുകളുണ്ട്. മദ്രസ അധ്യാപകൻ റഫീഖിനെതിരെ നിലമ്പൂർ പൊലീസ് കേസെടുത്തു. അധ്യാപകൻ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെയാണ് പാഠഭാഗം പഠിക്കാത്തതിന് കുട്ടിയെ അധ്യാപകന്‍ അടിച്ചത്. ഉടുപ്പിന് മുകളിലൂടെയും ഉടുപ്പ് പൊന്തിച്ചും അധ്യാപകന്‍ അടിച്ചെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു.
അധ്യാപകന്‍ മര്‍ദ്ദിച്ച കാര്യം കുട്ടി വീട്ടുകാരെ അറിയിച്ചെങ്കിലും നാട്ടുകാര്‍ ഇടപെട്ട് പരാതി കൊടുക്കുന്നതില്‍ നിന്ന് വീട്ടുകാരെ വിലക്കുകയായിരുന്നു. എന്നാല്‍ സംഭവം അറിഞ്ഞ പ്രദേശത്തെ ചില സാമൂഹ്യപ്രവര്‍ത്തകര്‍ വിവരം ചൈല്‍ഡ് ലൈനെ അറിയിച്ചു. ഇതിന് പിന്നാലെ അധ്യാപകന് എതിരെ നിലമ്പൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.