
പെരിന്തല്‍മണ്ണ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി വാഹനത്തില്‍ വച്ചു ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ഒമ്പത് വര്‍ഷം തടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പന്തല്ലൂര്‍ ചിറ്റത്തുപാറ ഉടുമ്പത്ത് പടിപുളിക്കല്‍ അയോത്ത് മുനീറി(47)നെയാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി 2 ജഡ്ജി എസ്.ആര്‍. സിനി ശിക്ഷിച്ചത്. പിഴയടക്കുന്ന പക്ഷം 50,000 രൂപ അതിജീവിതക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
2020 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പതിനേഴുകാരിയെ പ്രതി നിരന്തരം മൊബൈല്‍ ഫോണില്‍ സന്ദേശങ്ങളയച്ച് പിന്തുടരുകയും പിന്നീട് പാണ്ടിക്കാട് ടൗണില്‍ എത്തിയപ്പോള്‍ ഭക്ഷണം വാങ്ങി നല്‍കാമെന്നു പറഞ്ഞ് വാനില്‍ കയറ്റി മഞ്ചേരി ഭാഗത്തേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. നാല് വകുപ്പുകളിലാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം സാധാരണ തടവിനും ശിക്ഷിച്ചു. പാണ്ടിക്കാട് ഇന്‍സ്‌പെക്ടറായിരുന്ന അമൃതരംഗന്‍ രജിസ്റ്റര്‍ ചെയ്ത് കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഇ.എ അരവിന്ദനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കവിത ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് അയച്ചു.
ഉറങ്ങിക്കിടന്ന മകളെ കൊല്ലാന്‍ ശ്രമം: പിതാവ് പിടിയില്‍
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് മകള്‍ ഉറങ്ങിക്കിടന്ന മുറിയിലേക്ക് ഡീസല്‍ ഒഴിച്ച് തീയിട്ട പിതാവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. മുല്ലൂര്‍ തലയ്ക്കോട് കൃഷ്ണാലയത്തില്‍ രാധാകൃഷ്ണന്‍ (50) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
കുടുംബ വഴക്കിനെ തുടര്‍ന്ന് രാധാകൃഷ്ണന്‍ കുറെ ദിവസങ്ങളായി ഭാര്യയും മകളുമായി അകന്ന് കഴിയുകയായിരുന്നു. ഇതിനിടെ രാധാകൃഷ്ണന്‍ വീട്ടില്‍ കയറാതിരിക്കുന്നതിനുള്ള ഉത്തരവ് ഭാര്യ കോടതി മുഖാന്തിരം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. ഇത് ലംഘിച്ച് രാധാകൃഷ്ണന്‍ ഇക്കഴിഞ്ഞ 24നും വീട്ടിലെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കി. ഇതിനെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് വിഴിഞ്ഞം പൊലീസ് കേസെടുത്തെങ്കിലും ഇയാള്‍ ഒളിവില്‍ പോയി. ഇതിനിടയിലാണ് ഇന്നലെ ഉച്ചക്ക് വീണ്ടുമെത്തി അക്രമം നടത്തിയത്.
മകള്‍ ഉറങ്ങിക്കിടന്ന മുറിയുടെ ജനാല ചില്ലുകള്‍ തകര്‍ത്ത ശേഷം കൈയ്യില്‍ കരുതിയിരുന്ന ഡീസല്‍ മുറിക്കുള്ളിലേക്ക് ഒഴിച്ച് തീ കത്തിക്കുകയായിരുന്നു. തീ പടരുന്നത് കണ്ട് മകള്‍ ഓടി പുറത്തിറങ്ങിയാണ് രക്ഷപ്പെട്ടത്. കട്ടിലും മുറിയിലുണ്ടായിരുന്ന വസ്ത്രങ്ങളും അഗ്നിക്കിരയായി. തൊട്ടടുത്ത മുറിയിലും ഡീസല്‍ ഒഴിച്ച് വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കത്തിച്ച ശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam