
ബെംഗലൂരു: ഭാര്യാപിതാവിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ യുവാവിന്‍റെ കൈവിട്ട കളി. ഭാര്യയുടെ അച്ഛന്‍റെ പേരില്‍ കര്‍ണാടക ഹൈക്കോടതി ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിക്കത്തയച്ച മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശിയായ രാജേന്ദ്ര സിംഗ് ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 17നാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ബോംബ് ഭീഷണി കത്ത് ലഭിക്കുന്നത്.
ദില്ലി സ്വദേശി ഹര്‍ദര്‍ശന്‍ സിംഗ് നഗ്പാലിന്‍റെ പേരിലായിരുന്നു കത്ത് വന്നത്. താന്‍ ഖലിസ്ഥാന്‍ തീവ്രവാദിയാണെന്നും കര്‍ണാടക ഹൈക്കോടതി ബോംബിട്ട് തകര്‍ക്കുമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് മരുമകനാണ് കത്തിന്‍റെ പിന്നിലെന്ന് തെളിഞ്ഞത്. ഹര്‍ദര്‍ശന്‍ സിംഗിനെ ചോദ്യം ചെയ്തപ്പോള്‍ താന്‍ ഇങ്ങനെയൊരു കത്തയച്ചിട്ടില്ലെന്നും മരുമകനെ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍ദര്‍ശന്‍റെ മകളെ കഴിഞ്ഞ മാസമാണ് രാജേന്ദ്ര സിംഗ് വിവാഹം ചെയ്തത്. എന്നാല്‍, പ്രശ്നങ്ങളെ തുടര്‍ന്ന് മകള്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ഇരുവരും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് മരുമകന്‍ ഭാര്യാപിതാവിന്‍റെ പേരില്‍ ഭീഷണിക്കത്തയച്ചത്. ചെന്നൈ പൊലീസാണ് രാജേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam