'ചിലപ്പോള്‍ ഇഡി ഉദ്യോഗസ്ഥന്‍, ചിലപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഓഫീസര്‍': കോടികള്‍ തട്ടി, ഒടുവില്‍ കുടുങ്ങി

Published : Sep 01, 2023, 11:16 AM IST
'ചിലപ്പോള്‍ ഇഡി ഉദ്യോഗസ്ഥന്‍,  ചിലപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഓഫീസര്‍': കോടികള്‍ തട്ടി, ഒടുവില്‍ കുടുങ്ങി

Synopsis

പിടിക്കപ്പെടാതിരിക്കാന്‍ പല നഗരങ്ങളില്‍ പല പേരുകളില്‍ മാറിത്താമസിച്ചു. ആൾമാറാട്ടത്തിലൂടെ നേടിയ കോടികള്‍ ആഡംബര ജീവിതം നയിക്കാന്‍ ചെലവഴിച്ചു

അഹമ്മദാബാദ്: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനായും ആഭ്യന്തര മന്ത്രാലയത്തിലെ ഓഫീസറായും ആള്‍മാറാട്ടം നടത്തി കോടികള്‍ തട്ടിയ പ്രതി അറസ്റ്റില്‍. കൺസ്ട്രക്ഷൻ സൈറ്റ് സൂപ്പർവൈസറായിരുന്ന ഓംവീര്‍ സിങ്ങാണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വിവിധ വകുപ്പുകൾ പ്രകാരം ഇഡി ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ആൾമാറാട്ടം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി ഓംവീർ സിങ്ങിനെതിരെ അഹമ്മദാബാദ് പൊലീസും സൂറത്ത് പൊലീസും രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ചില്ലറ തട്ടിപ്പൊന്നുമല്ല  ഓംവീർ സിങ് നടത്തിയത്. വ്യവസായികളെ കബളിപ്പിച്ച് കോടികളാണ് ഓംവീര്‍ സിങ് തട്ടിയതെന്ന് ഇഡി കണ്ടെത്തി.

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ഓംവീർ സിങ്, ഒരു കൽക്കരി വ്യാപാരിയിൽ നിന്ന് 1.50 കോടി രൂപ തട്ടി. തന്‍റെ സ്വാധീനം ഉപയോഗിച്ച് ടെന്‍ഡര്‍ നേടിത്തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മറ്റൊരു സന്ദർഭത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക ഉപദേഷ്ടാവായി ആൾമാറാട്ടം നടത്തി സൂറത്ത് ആസ്ഥാനമായുള്ള  ഊർജ്ജ മേഖലാ കമ്പനിയിൽ നിന്ന് 2 കോടിയിലധികം രൂപയാണ് തട്ടിയത്.

കൺസ്ട്രക്ഷൻ സൈറ്റ് സൂപ്പർവൈസറായാണ് ഓംവീർ സിങ് ജോലി ചെയ്തിരുന്നത്. 2019 വരെ തുച്ഛമായ വരുമാനം മാത്രമാണുണ്ടായിരുന്നതെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തി. അതിനുശേഷം ഉയര്‍ന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥനാണെന്ന് ആളുകളെ പറഞ്ഞുവിശ്വസിപ്പിച്ച് കോടികള്‍ സ്വന്തമാക്കി. ചിലപ്പോള്‍ ഇഡി ഉദ്യോഗസ്ഥന്‍, ചിലപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഓഫീസര്‍- പലയിടങ്ങളില്‍ പല പേരുകളിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. 

പിടിക്കപ്പെടാതിരിക്കാന്‍ പല നഗരങ്ങളില്‍ പല പേരുകളില്‍ ഓംവീർ സിങ് മാറിത്താമസിച്ചു. ആൾമാറാട്ടത്തിൽ നിന്നും നേടിയ കോടികള്‍ ആഡംബര ജീവിതം നയിക്കാനാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്.  അഹമ്മദാബാദിലെ പിഎംഎൽഎ കോടതിയില്‍ ഹാജരാക്കിയ ഓംവീര്‍ സിങ്ങിനെ സെപ്റ്റംബർ 2 വരെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ