
മുംബൈ: സ്വവർഗാനുരാഗിയായ പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഇരുപത്തേഴുകാരനായ യുവാവ് അറസ്റ്റിൽ. 56കാരന്റെ മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ തമ്മിലുള്ള സ്വവര്‍ഗാനുരാഗമാണ് കൊലപാതകത്തിലേക്ക് നയിക്കാനുണ്ടായ കാരണമെന്ന് പൊലീസ് പറഞ്ഞു. മുംബൈയിലെ ദോംബിവാലി ജില്ലയിലാണ് സംഭവം. ഉമേഷ് പാട്ടീൽ എന്നയാളാണ് കൊല ചെയ്യപ്പെട്ടത്. പ്രഫുൽ പവാർ ആണ് പിടിയിലായ പ്രതി.
മുംബൈ കോടതിയിലെ ജീവനക്കാരനായ ഉമേഷ് പാട്ടീല്‍ വിരമിച്ചതിന് ശേഷം ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഇയാളെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. വ്യാഴാഴ്ച രാവിലെ ദോംബവാലിയിലെ റയില്‍വെ ട്രാക്കിന് സമീപം ഒരു ബാഗില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തായ പ്രഫുല്‍ പവാറാണ് കൊല നടത്തിയതെന്ന് വെളിപ്പെട്ടതെന്ന് പൊലീസ് പറയുന്നു
ഉമേഷ് പാട്ടീലും പ്രഫുല്‍ പവാറും ട്രയിന്‍ യാത്രയ്ക്കിടെയാണ് സുഹൃത്തുക്കളായത്. പാട്ടീല്‍ അവിവാഹിതനാണ്. ഇരുവരും തമ്മിലുള്ള സൗഹൃദം ശക്തമായതോടെ പാട്ടീലിന്റെ വീട്ടില്‍വച്ച് ഇവർ ശാരീരിക ബന്ധത്തിലേർപ്പെട്ടു. ഇവർ തമ്മിലുള്ള ബന്ധം തുടർന്നു പോന്നിരുന്നു. ഇതിനിടെ പവാര്‍ വിവാഹിതനായി. ഇതോടെ ഇയാള്‍ പാട്ടിലിനെ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തു. ഫെബ്രുവരി നാലിന് പാട്ടീല്‍ പവാറിന്റെ വീട്ടിലെത്തി. ആ സമയത്ത് പവാറിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. ഇരുവരും തമ്മില്‍ വഴക്കിട്ടു. വഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി റെയില്‍വെ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam