
അമ്പലവയൽ: വയനാട് അമ്പലവയലില്‍ അർധരാത്രിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ബൈക്കും ഒരു സ്കൂട്ടറും കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ചുള്ളിയോട് സ്വദേശി പനക്കൽ രതീഷിനെയാണ് അമ്പലവയൽ പൊലീസ് അറസ്റ്റു ചെയ്തതത്. വയനാട് ചുള്ളിയോട് പൊന്നംകൊല്ലിയിൽ രണ്ടിടത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കാണ് പ്രതി തീയിട്ടത്. സമീപത്തെ കടയ്ക്കും തീവച്ചിരുന്നു. ഫയർ ഫോഴ്സെത്തിയാണ് വാഹനങ്ങളിലേയും കടയിലേയും തീയണച്ചത്.
ഒക്ടോബർ 30ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്. പൊന്നംകൊല്ലി സ്വദേശി അഖിലിന്‍റ ബൈക്കും കാറും, അയൽവാസിയുടെ സ്കൂട്ടറുമാണ് പ്രതി അഗ്നിക്ക് ഇരയാക്കിയത്. വീട്ടുമുറ്റത്ത് പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് അഖിൽ എഴുന്നേറ്റു നോക്കിയപ്പോഴാണ് തന്‍റെ വാഹനങ്ങള്‍ കത്തുന്നത് കണ്ടത്. അയൽവാസി ബെന്നിയുടെ വീട്ടിലെ സ്കൂട്ടറും കത്തിയെരിഞ്ഞ നിലയിലായിരുന്നു. വിവരമറിഞ്ഞ് ഫയർഫോഴ്സെത്തി തീയണച്ചു. പൊലീസെത്തി അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. ഒടുവിൽ പഴുതടച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് വാഹനങ്ങൾ കത്തിച്ച അജ്ഞാതനെ പൊലീസ് പൊക്കുന്നത്.
ശാസ്ത്രീയമായ തെളിവ് ശേഖരണമാണ് പൊലീസ് നടത്തിയത്. സമീപത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പരിശോധന, നേരം വൈകി വീട്ടിലെത്തിയവരെ കുറിച്ചുള്ള അന്വേഷണം. രാത്രി വീടുവിട്ടിറങ്ങിയവരെ കുറിച്ചുള്ള വിവരശേഖരണം. ഒടുവിൽ പൊലീസിന്‍റെ സംശയമുന നീണ്ടത് നാട്ടുകാരനായ രതീഷിലേക്കാണ്. സംഭവ ദിവസം മദ്യലഹരിയിൽ രാത്രി രതീഷ് വീട്ടിൽ ലഹളയുണ്ടാക്കിയിരുന്നു. രാത്രി 11 മണിയോടെ വീട്ടുകാരുമായി വഴക്കിട്ട് വീട് വിട്ടിറങ്ങി. ബന്ധുക്കളുടെ ഈ മൊഴിയാണ് കേസിൽ നിർണായകമായത്. രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ആക്രമത്തിന്‍റെ ചുരുളഴിഞ്ഞത്. ചോദ്യം ചെയ്യലിൽ രതീഷ് പൊലീസിനോട് എല്ലാം സമ്മതിച്ചു. പ്രതി വാഹനങ്ങള്‍ക്ക് തീ വയ്ക്കാൻ ഉപയോഗിച്ച സിഗരറ്റ് ലൈറ്റർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam