യുവതി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയ പ്രതി ഡീസൽ ഒഴിച്ച ശേഷം പന്തം എറിയുകയായിരുന്നു. അടുത്ത വീട്ടിലെ കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിൽ വെച്ചായിരുന്നു കൊലപാതക ശ്രമം.
തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവതിയെ തീകൊളുത്തിക്കൊല്ലാൻ ശ്രമം (murder attempt ). പോത്തൻകോട് കാവുവിളയിലാണ് സംഭവം. പ്രതി സിബിൻ ലാൽ പിടിയിലായി. സിബിൻ ലാലിനെ പിടികൂടുമ്പോൾ ഇയാൾ വിഷം കഴിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷം കഴിച്ച പ്രതിയും ചികിത്സയിലാണ്.
ഭർത്യ സഹോദരനാണ് യുവതിയെ കൊലപ്പടുത്താൻ ശ്രമിച്ചത്. യുവതി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയെത്തിയ പ്രതി ഡീസൽ ഒഴിച്ച ശേഷം പന്തം എറിയുകയായിരുന്നു. അടുത്ത വീട്ടിലെ കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിൽ വെച്ചായിരുന്നു കൊലപാതക ശ്രമം. ഈ വീട്ടുകാരാണ് വെള്ളമൊഴിച്ചും നനഞ്ഞ വസ്ത്രം കൊണ്ടും വൃന്ദയുടെ ദേഹത്തേക്ക് പടര്‍ന്ന തീ കെടുത്തിയത്. ആക്രമണത്തിൽ അരയ്ക്ക് താഴേക്ക് യുവതിക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.
പിടികൂടുന്നതിനിടെ വിഷം കഴിച്ച പ്രതിയെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റി. ഇറങ്ങാൻ കൂട്ടാക്കാതെ ആംബുലൻസിൽ ഇരുന്ന ഇയാളെ ബലമായാണ് ഇറക്കിയത്. വിഷം കഴിച്ചില്ല എന്നാണ് ഇയാൾ ആവർത്തിക്കുന്നത്. നിരന്തരം ഭീഷണി ഉണ്ടായിരുന്നുവെന്ന് യുവതിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുത്തി കൊല്ലും കത്തിക്കും എന്നൊക്കെയായിരുന്നു ഭീഷണി. കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എട്ട് മാസമായി മോൾ തന്റെ വീട്ടിൽ ആയിരുന്നുവെന്നും യുവതിയുടെ അമ്മ പറഞ്ഞു.