
തൃശൂര്‍ : കൊടുങ്ങല്ലൂരിൽ കാറിൻ്റെ ചില്ല് തകർത്ത് പണമടങ്ങിയ ബാഗ് മോഷ്‌ടിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്‌തു. ഇരിങ്ങാലക്കുട എടക്കുളം സ്വദേശി കുണ്ടൂർ വീട്ടിൽ അഖിൽനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ എട്ടിനാണ് കൊടുങ്ങല്ലൂർ ശ്രീ കുരുംബ ക്ഷേത്ര മൈതാനിയിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ചില്ല് തകർത്ത് ബാഗ് മോഷ്ടിച്ചത്. പത്തനംതിട്ട കാരിത്തോട്ട സ്വദേശി പ്രസന്നകുമാറിൻ്റെ ഇന്നോവ കാറിൽ നിന്നുമാണ് പണം കവർന്നത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നും ബാഗുകൾ മോഷണം പോകുന്നത് പതിവായതിനെ തുടർന്ന് രൂപീകരിച്ച സ്‌പെഷ്യൽ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. നിരവധി നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയെ ചോദ്യം ചെയ്‌തതിൽ നിന്നും കഴിഞ്ഞ ഫെബ്രുവരിയിൽ കൊടുങ്ങല്ലൂർ ബോയ്‌സ് സ്‌കൂളിന് സമീപം നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിളിൽ നിന്നും പത്തൊമ്പതര പവൻ സ്വർണമടങ്ങിയ ബാഗ് മോഷ്ടിച്ചത് ഉൾപ്പെടെ നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് കൊടുങ്ങല്ലൂർ ഇൻസ്‌പെക്ടർ പറഞ്ഞു.
അമിത മൊബൈൽഫോൺ ഉപയോഗം രക്ഷിതാക്കൾ വിലക്കി, കണ്ണൂരിൽ പെൺകുട്ടി ജീവനൊടുക്കി
അതേ സമയം, കൊച്ചിയിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കാൻ ഒപ്പം കൂടി അരലക്ഷം രൂപയുമായി കടന്നു കളഞ്ഞ പ്രതി പിടിയിൽ. കളമശ്ശേരിയിൽ വടകയ്ക്ക് താമസിക്കുന്ന വയനാട് സ്വദേശി രാജേഷാണ് എറണാകുളം ടൌൺ സൌത്ത് പോലീസ് പിടിയിൽ ആയത്.കഴിഞ്ഞ മാസം 17 ന് കടവന്ത്രയിൽ വെച്ചായിരുന്നു സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾ അപകടത്തിൽപ്പെട്ടത്. ഇവരെ എറണാകുളതെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കാനാണ് രാജേഷ് സഹായിയായത്.
ആശുപത്രിയിൽ എത്തിയപ്പോൾ സ്കൂട്ടറിൽ ഉണ്ടായിരുന്ന പണം എടുത്തു നൽകാൻ അപകടത്തിൽപ്പെട്ടവർ രാജേഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ 50,000 രൂപ കൈക്കലാക്കി മുങ്ങുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് പണം അപഹരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വെച്ചാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. കവർച്ചക്ക് ശേഷം രാജേഷ് ആലുവ പൊലീസ് സ്റ്റേഷനിൽ പൊലീസ് പിടിച്ചിട്ട വാഹനങ്ങൾ വൃത്തിയാക്കാം എന്ന് പറഞ്ഞു സഹായിയായി പ്രവർത്തിക്കുകയായിരുന്നു. ഇയാളുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആലുവ സ്റ്റേഷനിൽ പ്രതിയുണ്ടെന്ന് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam