
ബെംഗളൂരു: കർണാടകയിലെ ബാഗൽകോട്ടിൽ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. പരപുരുഷ ബന്ധം ആരോപിച്ച് 23 കാരിയായ ഭാര്യയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി. യുവതി മരണവുമായി മല്ലിടുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭാര്യയുടെ മാതാപിതാക്കളെ വീഡിയോ കോൾ ചെയ്ത് തത്സമയം കാണിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിയായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാഗ്യശ്രീ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് പ്രവീൺ ജിഗലൂരുവാണ് അറസ്റ്റിലായത്.
കുടുംബവഴക്കിനെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി ഭാഗ്യശ്രീ സ്വന്തം വീട്ടിലായിരുന്നു താമസം. ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി കഴിഞ്ഞ ഞായറാഴ്ചയാണ് പ്രവീൺ ഭാഗ്യശ്രീയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. എന്നാൽ, വീട്ടിലെത്തിയ അന്ന് വൈകുന്നേരം തന്നെ പ്രവീൺ ഭാഗ്യശ്രീയെ മരത്തടി കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും, മുറിയിലെ ഫാനിൽ കെട്ടിത്തൂക്കുകയുമായിരുന്നു. യുവതി ശ്വാസം കിട്ടാതെ പിടയുമ്പോൾ ആ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.
ഭാഗ്യശ്രീയുടെ മാതാപിതാക്കളെ വീഡിയോ കോൾ ചെയ്ത് മകൾ മരണത്തോട് മല്ലടിക്കുന്ന ദൃശ്യങ്ങൾ കാണിച്ച് കൊടുത്തു പ്രവീൺ. ഈ ദൃശ്യങ്ങൾ പിന്നീട് ഇയാൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുനൽകുകയും ചെയ്തു. മുറിയിലെ ചുമരിൽ ഇവരുടെ വിവാഹസമയത്ത് എഴുതിയ പേരുകൾക്ക് മുന്നിൽ വെച്ചാണ് ഈ ക്രൂരത മുഴുവൻ നടന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബിലഗി പൊലീസ് പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam