
തിരുവനന്തപുരം : കിളിമാനൂരില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിക്കാത്തതിന് അച്ഛന്‍ മകനെ മണ്‍വെട്ടികൊണ്ട് മര്‍ദ്ദിച്ചെന്ന കേസിന് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ട്വിസ്റ്റ്. സംഭവത്തില്‍ പൊലീസ് കേസ് എടുത്തതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
കിളിമാനൂരിലായിരുന്നു എസ്എസ്എല്‍ സിക്ക് മൂന്ന് വിഷയങ്ങളില്‍ എ പ്ലസ് ലഭിച്ചില്ല എന്ന കാരണത്താല്‍ മകനെ പിതാവ് മണ്‍വെട്ടിയുടെ പിടി കൊണ്ട് അടിച്ചത് എന്ന വാര്‍ത്ത വന്നത്. എന്നാല്‍ മകനെ കൈയ്ക്ക് പിന്നില്‍ ഒരു തവണ മാത്രമാണ് അടിച്ചതെന്നും ഇക്കാര്യത്തില്‍ മുറിവോ ചതവോ പരിക്കോ ഇല്ലെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. മകന്‍റെ പഠനകാര്യത്തില്‍ പിതാവ് അതീവ ശ്രദ്ധാലുവായിരുന്നു എന്നാണ് വിവരം.
സംഭവത്തില്‍ പ്രതിയായ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടില്‍ ഇയാള്‍ ഭാര്യ വഴക്കു പിടിച്ചിരുന്നു. ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കുക എന്ന് ലക്ഷ്യമിട്ടാണ് അമ്മ പരാതി നല്കാന്‍ തയ്യാറായത്. പ്രശ്നം ഇത്രത്തോളം വഷളാകുമെന്ന് കരുതിയുമില്ല. കേസായി ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടക്കുമെന്ന്ആയതോടെ കേസ് തള്ളിക്കളയണമെന്ന് ഭാര്യ ആവശ്യപ്പെടാന്‍ തുടങ്ങി.
മോഹാലസ്യപ്പെട്ട് കുഴഞ്ഞു വീഴുകയും ചെയ്തു. അച്ഛനെ ജയിലില്‍ അടക്കുമെന്ന് അറിഞ്ഞതോടെ പോലീസ് സ്റ്റേഷനില്‍ എത്തിയ മകനും കരച്ചിലായി. എല്ലാ വിഷയത്തിനും മകന്‍ എ പ്ലസ് വാങ്ങുമെന്നാണ് അച്ഛന്‍ കരുതിയിരുന്നത്. എന്നാല്‍ മൂന്ന് വിഷയത്തിന് ഗ്രേഡ് കുറഞ്ഞു പോയതില്‍ പ്രകോപിതനായ സാബു മകനെ മണ്‍വെട്ടിയുടെ പിടി കൊണ്ട് അടിക്കുകയായിരുന്നു.
കൈമുട്ടിന് പിറകിലായാണ് അടികൊണ്ടത്.അച്ഛന്‍ മര്‍ദിക്കുന്നതിന്‍റെ ചിത്രം കുട്ടിയുടെ സുഹൃത്ത് മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബാലാവകാശ സംഘടനകള്‍ വിഷയം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
ഇതോടെ പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. വീട്ടിലുണ്ടാകുന്ന ചെറിയ വഴക്കാണ് പെട്ടെന്ന് അനിയന്ത്രിതമായി വളര്‍ന്ന് വലുതായതെന്ന് സ്റ്റേഷനിലെ പൊലീസുകാര്‍ തന്നെ പറയുന്നു. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് മകന്‍ കാണിച്ച അലസതയാകാം മൂന്ന് വിഷയങ്ങള്‍ക്ക് എ പ്ലസ് നേടാന്‍ കഴിയാതെ പോയതെന്ന ചിന്തയാണ് അച്ഛനെ ദേഷ്യം പിടിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam