51 ദിവസം ക്രൂരമായ പീഡനം,കൂട്ടബലാത്സംഗം; ഒടുവില്‍ 16കാരി രക്ഷപ്പെട്ടു

By Web TeamFirst Published May 8, 2019, 10:46 AM IST
Highlights

ഉത്തര്‍പ്രദേശിലെ നോയിഡയിലാണ്‌ പതിനാറുകാരിയ്‌ക്ക്‌ ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നത്‌. പെണ്‍കുട്ടിയെ മുറിയ്‌ക്കുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു.

നോയിഡ: പതിനാറുകാരിയെ മൂന്നു പേര്‍ ചേര്‍ന്ന്‌ 51 ദിവസം ക്രൂരമായി പീഡിപ്പിച്ചു. കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഒടുവില്‍ രക്ഷപ്പെട്ട്‌ വീട്ടില്‍ തിരികെയെത്തിയപ്പോഴാണ്‌ നടന്ന സംഭവങ്ങള്‍ പുറത്തറിഞ്ഞത്‌.

ഉത്തര്‍പ്രദേശിലെ നോയിഡയിലാണ്‌ പതിനാറുകാരിയ്‌ക്ക്‌ ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നത്‌. പെണ്‍കുട്ടിയെ മുറിയ്‌ക്കുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. കുട്ടിയുടെ അയല്‍വാസികളായ രണ്ട്‌ പേരാണ്‌ സംഭവത്തിലെ പ്രധാന പ്രതികള്‍. ഇവരാണ്‌ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന്‌ കൂട്ടിക്കൊണ്ടുപോയത്‌. മാര്‍ച്ച്‌ 2 മുതല്‍ ഏപ്രില്‍ 22 വരെയാണ്‌ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്‌. അയല്‍വാസികളായ യുവാക്കള്‍ക്ക്‌ പുറമേ കുട്ടിയെ പൂട്ടിയിട്ടിരുന്ന വീടിന്റെ ഉടമസ്ഥനും അവളെ ബലാത്സംഗം ചെയ്‌തു. രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ കൊന്നുകളയുമെന്നായിരുന്നു പ്രതികളുടെ ഭീഷണിയെന്ന്‌ പെണ്‍കുട്ടി പൊലീസിനോട്‌ പറഞ്ഞു.

തന്നെ പൂട്ടിയിട്ടിരുന്ന സ്ഥലത്ത്‌ നിന്ന്‌ എങ്ങനെയോ പെണ്‍കുട്ടി രക്ഷപ്പെട്ട്‌ വീട്ടിലെത്തുകയായിരുന്നു. ഫാക്ടറി തൊഴിലാളിയായ പിതാവ്‌ പൊലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ആദ്യം അവര്‍ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന്‌ പൊലീസ്‌ സൂപ്രണ്ടിന്‌ നേരിട്ട്‌ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ്‌ കേസെടുത്തതും അന്വേഷണം ആരംഭിച്ചതും.

പെണ്‍കുട്ടിക്ക്‌ വിദ്യാഭ്യാസമില്ല. തന്നെ താമസിപ്പിച്ചിരുന്ന സ്ഥലമെവിടെയാണെന്നും അവള്‍ക്ക്‌ അറിയില്ല. തന്നെക്കൂട്ടിക്കൊണ്ടുപോയവരുടെ പേരുകള്‍ മാത്രമേ അവള്‍ക്കോര്‍മ്മയുള്ളു. മാര്‍ച്ച്‌ ആദ്യമാണ്‌ അയല്‍വാസികളായ യുവാക്കള്‍ അവളുമായി സൗഹൃദത്തിലായതെന്ന്‌ പെണ്‍കുട്ടിയുടെ പിതാവ്‌ പറഞ്ഞതായി ടൈംസ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്‌തു.


 

click me!