
എടത്വാ: എം.ബി.ബി എസ്, എം.ഡി (MBBS, MD) സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍. പത്തനംതിട്ട നെടുമ്പ്രം നടുവിലേമുറി ഓട്ടോഫീസ് റോഡില്‍ ജനിമോന്‍സ് കോട്ടേജില്‍ ബൈജു സൈമണാണ് (46) മാന്നാര്‍ പൊലീസിന്റെ പിടിയിലായത്. തലവടി സ്വദേശികളായ രണ്ട് പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നു. എം.ബി.ബി.എസ് സീറ്റിന് ഒരാളില്‍ നിന്ന് 15.12 ലക്ഷം രൂപയും, എം.ഡിക്ക് മറ്റൊരാളില്‍ നിന്ന് 20.9 ലക്ഷം രൂപയും വാങ്ങിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. പണം നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും വാഗ്ദാനം ചെയ്ത സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളുടെ കുടുംബം പൊലീസില്‍ പരാതിപ്പെട്ടത്. മാന്നാര്‍ പൊലീസിന്റെ പിടിയിലായ ബൈജു സൈമണെ എടത്വാ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.
ബാംഗ്ലൂര്‍ ഉള്‍പ്പെടെ പലസ്ഥലങ്ങളില്‍ നിന്ന് മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി സൂചനയുണ്ട്. എടത്വാ സി ഐ ആനന്ദ ബാബു, എസ് ഐ അഭിലാഷ്, സീനിയര്‍ സിപിഒ സുനില്‍ എന്നിവരുടെ നേത്യത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. മറ്റാര്‍ക്കെങ്കിലും പണം നഷ്ടപ്പെട്ടിട്ടുണ്ടങ്കില്‍ എടത്വാ പോലീസുമായി ബന്ധപ്പെടണമെന്ന് സി.ഐ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam