
തൃശൂര്‍ : തൃശൂര്‍ കൊരാട്ടിയിൽ നിര്‍ത്തിയിട്ട സ്വകാര്യ ബസിന്റെ പൂട്ട് തകര്‍ത്ത് സ്റ്റാർട്ട് ചെയ്ത് ദേശീയപാതയിലൂടെ യുവാവിന്റെ അഭ്യാസ പ്രകടനം. ലഹരിമരുന്ന് കേസുകളിലും ഒട്ടേറെ മോഷണക്കേസുകളിലും പ്രതിയായ കറകുറ്റി പുത്തൻപുരയ്ക്കൽ റിഥിനാണ് കഴിഞ്ഞ ദിവസം രാത്രി ബസുമായി അഭ്യാസ പ്രകടനം നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി കൊരട്ടി ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന അങ്കമാലി റൂട്ടിലോടുന്ന ബെസ്റ്റ് വേ ബസാണ് റിഥിൻ ബേബി പൂട്ടു തകർത്ത് ഓടിച്ചു കൊണ്ടുപോയത്. അങ്കമാലിയിൽ നിന്നും മോഷ്ടിച്ച ബൈക്കിലാണ് ഇയാൾ കൊരട്ടിയിൽ എത്തിയത്. ഹെൽമെറ്റ് അഴിക്കാതെയാണ് ബസ് ഓടിച്ച് കൊണ്ട് പോയത്. ബസ് ഉടമകൾ നൽകിയ പരാതിയെ തുടർന്ന് കൊരട്ടി പോലീസ് സമീപസ്റ്റേഷനുകളിലേക്ക് വയർലസ് മെസേജുകൾ നൽകി.
പുതുക്കാട് പൊലീസ് ദേശീയ പാതയിൽ വച്ച് വണ്ടി തടഞ്ഞ് നിർത്തി പ്രതിയെ പിടികൂടി. കൊരട്ടി പൊലീസിന് പ്രതിയെ കൈമാറി. അങ്കമാലി ചാലക്കുടി സ്റ്റേഷനുകളിൽ 13 കേസുകളിൽ പ്രതിയായ റിഥിൻ അങ്കമാലി സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ്. ലോക്ക് ചെയ്ത് വെച്ചിരിക്കുന്ന ഏത് വാഹനങ്ങളും അനായസം തുറക്കാൻ കഴിവുള്ളയാളാണ് ഹെവി വെഹിക്കിൾ മെക്കാനിക്ക് കൂടിയാണ് റിഥിൻ. കൊരട്ടി എസ്എച്ച്ഒ ബി കെ അരുൺ, എസ് ഐ ഷാജു എടത്താടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാന്ന് പ്രതിയെ അറസ്റ് ചെയ്തത്.