
ആലപ്പുഴ : മാവേലിക്കരയിൽ സഹോദരനെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി. കൊറ്റാര്‍കാവ് പുതുച്ചിറയില്‍ ചിത്രേഷ് കെ മോഹന്‍ (42) ആണ് മരിച്ചത്. സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ആത്മഹത്യ ചെയ്യുമെന്ന് പോസ്റ്റിട്ട ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. ഇളയ സഹോദരന്‍ വിനേഷ് കെ മോഹനെ (40) യാണ് ചിത്രേഷ് കുത്തിയത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
വൈകിട്ട് 5.30 ഓടെ ഇവരുടെ ഉടമസ്ഥതയില്‍ ഉള്ള അപ്‌ഹോള്‍സ്ട്രി കടയ്ക്ക് മുന്‍പില്‍ വച്ചായിരുന്നു സംഭവം. സഹോദരന്മാർ തമ്മിലുണ്ടായ തര്‍ക്കം കൈയ്യാകളിയില്‍ കലാശിക്കുകയും ചിത്രേഷ് അനുജനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. കണ്ടുനിന്നവര്‍ വിനേഷിനെ ആശുപത്രിയില്‍ കൊണ്ടുപോയ സമയം വീട്ടിലേക്ക് പോയ ചിത്രേഷ് എല്ലാവരും കൂടി തന്റെ ജീവിതം തകര്‍ത്തെന്നും താന്‍ ആത്മഹത്യ ചെയ്യുവാന്‍ പോകുകയാണെന്നും പോസ്റ്റ് ഇട്ടശേഷം മുറിക്കുള്ളില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു. കൈക്കും വയറിനും കുത്തേറ്റ വിനേഷിന്റെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചിത്രേഷിന്റെ മൃതശരീരം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാവേലിക്കര പൊലീസ് കേസെടുത്തു.
സ്വത്ത് തർക്കം, കുടുംബവഴക്ക്; വര്‍ക്കലയില്‍ വീട്ടമ്മയെ വെട്ടിക്കൊന്നു; പ്രതികൾക്കായി തെരച്ചിൽ
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
അതേ സമയം, അങ്കമായിൽ തമിഴ്നാട് സ്വദേശിയെ വാടക വീട്ടിൽ മരിച്ച നിലയയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു. മദ്യത്തിന്‍റെ പണം നൽകാത്തതിലും ജോലിക്ക് കൂലി നൽകാത്തതിലുള്ള വിരോധ കാരണം സുഹൃത്തുക്കളാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. തമിഴ്നാട് സ്വദേശി കണ്ണന്‍റെ മരണത്തിലാണ് മുരുഗൻ, തിരുവള്ളൂർ മാരിയമ്മൻ കോവിൽ നാഗമണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. മരണ കാര്യത്തിൽ തുടക്കം മുതൽ സംശയം ഉണ്ടായിരുന്നെങ്കിലും മൃതദേഹത്തിൽ പരിക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല.
പോസ്റ്റ്മോർട്ടത്തിൽ മരണകാരണം തലയോട്ടി പൊട്ടിയതു കൊണ്ടാണെന്നും,ശക്തിയായി ഭിത്തിയിലോ തറയിലോ ഇടിച്ചാൽ ഉണ്ടാകുന്ന പരിക്കാണെന്നും കണ്ടെത്തി. തുർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സുഹൃത്തുക്കളെ കസ്റ്റിയിലെടുത്തത്. രണ്ട് പ്രതികളും മദ്യപിച്ച ശേഷം കണ്ണൻ താമസിക്കുന്ന മുറിയിൽ അതിക്രമിച്ച് കയറി തറയിൽ കിടന്നിരുന്ന കണ്ണന്റെ മുഖത്തടിക്കുകയും തലപിടിച്ച് തറയിൽ ശക്തിയിൽ ഇടിക്കുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മുൻപ് അങ്കമാലി ഭാഗത്തുള്ള കള്ള് ഷാപ്പിന് മുൻവശം വച്ച് കണ്ണനുമായി അടിപിടി കൂടിയതിന്റെ വൈരാഗ്യം നാഗമണിയ്ക്കുണ്ടായിരുന്നു. പണിക്കൂലിയും, മദ്യത്തിന്റെ പണവും നൽകാത്തതിലുള്ള വൈരാഗ്യം അരവിന്ദനും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.