
മുംബൈ : ഇസ്ലാം വിശ്വാസം പിന്തുടരാത്തതിന് ഹിന്ദുവായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ബുർഖ ധരിക്കാത്തതിനും ഇസ്ലാം വിശ്വാസങ്ങൾ പിന്തുടരാത്തതിനുമായിരുന്നു ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിലെ തിലക് നഗർ മേഖലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇഖ്ബാൽ മുഹമ്മദ് ഷെയ്ഖ് ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. രുപാലി ചന്ദൻശിവെ മൂന്ന് വർഷം മുമ്പാണ് ഇഖ്ബാലിനെ പ്രണയിച്ച് വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് വയസ്സുള്ള കുഞ്ഞും ഉണ്ട്.
സംഭവത്തിൽ രുപാലിയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇസ്ലാം മത വിശ്വാസ പ്രകാരം ജീവിക്കാൻ ഇഖ്ബാലും കുടുംബവും രുപാലിയെ നിർബന്ധിച്ചിരുന്നുവെന്ന് പരാതിയിൽ കുടുംബം ആരോപിച്ചു. ഇതിന് വിസമ്മതിച്ച രുപാലി, ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് കുറച്ച് മാസങ്ങളായി വീട്ടിൽ നിന്ന് മാറിയാണ് താമസിച്ചിരുന്നത്. സെപ്തംബർ 26 ന് രാത്രി പത്ത് മണിയോടെ ഇഖ്ബാൽ കത്തിയുപയോഗിച്ച് കഴുത്തറുത്താണ് രുപാലിയെ കൊന്നതെന്ന് തിലക് നഗർ പൊലീസ് പറഞ്ഞു.
പരസ്പരം പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും ഇരുവരും തമ്മിൽ ഫോൺ വിളിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മകന്റെ കൈവശവകാശത്തെ ചൊല്ലിയാണ് ഇരുവരും തമ്മിൽ അവസാനമായി തർക്കമുണ്ടായത്. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കഴുത്തറുത്തതിന് പുറമെ ഇഖ്ബാൽ ഭാര്യയുടെ കൈയ്യും കത്തികൊണ്ട് കുത്തി മുറിപ്പെടുത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ഇഖ്ബാൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. രുപാലിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Read More : കാമുകിയെ കൊന്നു, ആംബുലൻസ് ബുക്ക് ചെയ്ത് മൃതദേഹവുമായി സംസ്ഥാനം വിടുന്നതിനിടെ പ്രതി പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam