
ചെന്നൈ: സോഷ്യൽമീഡിയയിൽ കൂടുതൽ സമയം ചെലവഴിച്ചെന്നാരോപിച്ച് യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. യുവതി റീൽസുണ്ടാക്കി പോസ്റ്റ് ചെയ്യുന്നതും മറ്റുമാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
38കാരനായ ദിണ്ഡിഗൽ സ്വദേശി അമൃതലിംഗമാണ് ഭാര്യ ചിത്രയെ കൊലപ്പെടുത്തിയത്. പച്ചക്കറി മാർക്കറ്റിലെ ജീവനക്കാരനായ ഇയാൾ കുടുംബവുമൊത്ത് തിരുപ്പൂരിലെ സെല്ലംനഗറിലാണ് താമസിച്ചിരുന്നത്. ചിത്രം ഒരു ഗാർമെന്റ് ഫാക്ടറിയിൽ ജോലിചെയ്യുകയായിരുന്നു. ഇൻസ്റ്റഗ്രാം പോലെയുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായിരുന്നു. റീൽസുണ്ടാക്കി പോസ്റ്റ് ചെയ്യുന്നതിനും മറ്റും നിരവധി തവണ ഇരുവരും തമ്മിൽ വഴിക്കിട്ടിട്ടുണ്ട്. ഫോളോവേഴ്സിന്റെ എണ്ണം കൂടിയതോടെ സിനിമാ അഭിനയമെന്ന മോഹവും ചിത്രയ്ക്കുണ്ടായിരുന്നു. മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്സ് ചിത്രയ്ക്കുണ്ട്. സിനിമയിൽ അവസരം തേടി രണ്ട് മാസം മുമ്പ് ചിത്ര ചെന്നൈയ്ക്ക് പോവുകയും ചെയ്തിരുന്നു.
മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ ആഴ്ചയാണ് ചിത്ര തിരുപ്പൂരിൽ തിരിച്ചെത്തിയത്. വിവാഹം കഴിഞ്ഞതോടെ വീണ്ടും ചെന്നൈയിലേക്ക് പോകാനൊരുങ്ങി. എന്നാൽ, ഇത് അമൃതലിംഗം സമ്മതിച്ചില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്നാണ് ഷാള് കൊണ്ട് കഴുത്ത് മുറുക്കി ഇയാൾ ചിത്രയെ കൊലപ്പെടുത്തിയത്. ചിത്ര വീണതോടെ അമൃതലിംഗം പേടിച്ച് വീട് വിട്ട്പോയി. മകളുടെ അടുത്തെത്തി താൻ അമ്മയെ അടിച്ചെന്ന് പറഞ്ഞു. മകൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് ചിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഒളിവിൽ പോയ അമൃതലിംഗത്തെ പെരുമനെല്ലൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam