
ഗുരുഗ്രാം: ജി20 ഉച്ചകോടിക്കായി എത്തിച്ച പൂച്ചട്ടികൾ മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പൂച്ചട്ടികൾ മോഷ്ടിച്ച രണ്ട് ക്യാമറയില്‍ കുടുങ്ങിയിരുന്നു. വിഐപി ലൈസൻസ് പ്ലേറ്റുള്ള ആഡംബര വാഹനം ഓടിച്ചെത്തിയ രണ്ടുപേരാണ് ചെടികൾ മോഷ്ടിച്ചത്. ഇവർ പൂച്ചട്ടികൾ എടുത്ത് വാഹനത്തിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചത്.
ജി 20 ഉച്ചകോടിയുടെ പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നതിന് സമീപത്തു തന്നെയായി സൂക്ഷിച്ചിരുന്ന പൂച്ചട്ടികളാണ് ഇവർ മോഷ്ടിച്ചത്. രാജ് വർമ്മ എന്ന മാധ്യമപ്രവർത്തകനാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കിയ കാര്‍ണിവല്‍ എത്തിയ ആള്‍ പട്ടാപകൽ ചെടിച്ചട്ടികൾ മോഷ്ടിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ഇദ്ദേഹം ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ഗുരുഗ്രാം പൊലീസ് അധികൃതരെയും ഡെപ്യൂട്ടി കമ്മീഷണറെയും അദ്ദേഹം പോസ്റ്റിൽ ടാഗ് ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തതോടെ ഡെപ്യൂട്ടി കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സംഭവത്തില്‍ മന്‍മോഹൻ യാദവ് (55) ആണ് അറസ്റ്റിലായത്. ഓള്‍ഡ് ഗുരുഗ്രാമിലെ ഗാന്ധി നഗര്‍ സെക്ടര്‍ 11ലാണ് മന്‍മോഹൻ താമസിക്കുന്നത്. ഇയാളുടെ ഭാര്യയുടെ പേരിലുള്ളതാണ് കാര്‍.
മോഷ്ടിക്കപ്പെട്ട 10 പൂച്ചെട്ടികളും കണ്ടെത്തിയിട്ടുണ്ട്. മോഷ്ടാക്കൾക്കെതിരെ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും വലിയ രോഷം ഉയര്‍ന്നിരുന്നു. മോഷണത്തിനും പൊതുമുതൽ നശിപ്പിച്ചതിനും ഇവർക്കെതിരെ കേസെടുക്കണമെന്നാണ് സോഷ്യൽ മീഡിയയില്‍ പ്രതികരിച്ചിരുന്നു. അതേസമയം, ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ റഷ്യ - യുക്രൈന്‍ യുദ്ധവും ചർച്ചയാകുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ഖാത്വ പറഞ്ഞു. നാല്‍പ്പതോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ജപ്പാന്‍ വിദേശകാര്യമന്ത്രി എത്താത്തത് പ്രത്യേക തിരക്കുകള്‍ കാരണമാണെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. രണ്ട് ഭാഗങ്ങളായി നാളെയാണ് വിദേശകാര്യ മന്ത്രിമാരുടെ യോഗം നടക്കുന്നത്. ഇന്ന് വൈകിട്ട് പ്രതിനിധികള്‍ക്കുള്ള അത്താഴവിരുന്ന് നടക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam