
ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്നതിനിടയില്‍ വീട്ടില്‍ കയറിയ കള്ളനെ പിടികൂടിയത് ക്ലാസിലെ മറ്റ് വിദ്യാര്‍ഥികളുടെ ഇടപെടല്‍. ഇക്വഡോറിലെ അംബാറ്റോയെന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ നടന്നത്. കൊവിഡ് ഭീഷണി മൂലം സൂം ആപ്പിലൂടെ ഓണ്‍ലൈന്‍ ക്ലാസ്ലില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടിയുടെ മുറിയിലേക്കാണ് കള്ളന്മാരെത്തിയത്. സെപ്തംബര്‍ നാലിനാണ് സംഭവം നടക്കുന്നത്. 25ഓളം പേര്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു മോഷണം.
ഇംഗ്ലീഷ് ക്ലാസ് നടക്കുന്നതിനിടെ ക്ലാസിലെ വിദ്യാര്‍ഥിനി മരിയ പെട്ടന്ന് തിരിഞ്ഞ് നോക്കുന്നതും റൂമിലേക്ക് ആയുധധാരികളായി കള്ളന്മാര്‍ കയറുന്നതും ഒപ്പം ക്ലാസില്‍ പങ്കെടുക്കുന്നവരാണ് ശ്രദ്ധിക്കുന്നത്. പെണ്‍കുട്ടിയോട് കയ്യിലുള്ള സാധനങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് മേശപ്പുറത്ത് കമ്പ്യൂട്ടര്‍ കള്ളന്മാര്‍ ശ്രദ്ധിക്കുന്നത്. ലാപ്ടോപ്പ് കള്ളന്മാര്‍ അടയ്ക്കുക കൂടി ചെയ്തപ്പോള്‍ കുട്ടികള്‍ ടീച്ചറിനെ വിവരം അറിയിച്ചു. വിദ്യാര്‍ഥിനിയുടെ വീട്ട് അഡ്രസ് എടുത്ത് ഉടനടി ടീച്ചര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നുവെന്നാണ് ടൈംസ് നൌ റിപ്പോര്‍ട്ട്.
മോഷണം നടന്ന വീട്ടിലേക്ക് പൊലീസ് ഉടനടിയെത്തിയെങ്കിലും സ്ഥലം വിട്ട കള്ളന്മാരെ ഹുവാച്ചി ഗ്രാന്‍ഡേ എന്ന സ്ഥലത്ത് വച്ചാണ് പിടികൂടിയത്. വീട്ടില്‍ നിന്ന് 2.9 ലക്ഷം രൂപയും രണ്ട് തോക്കും രണ്ട് മൊബൈല്‍ ഫോണും ഒരു ലാപ്ടോപ്പും സേഫുമാണ് കവര്‍ന്നത്. നാലുപേരെയാണ് പൊലീസ് പിടികൂടിയത്. ഓണ്‍ലൈന്‍ ക്ലാസിലെ മറ്റ് വിദ്യാര്‍ഥികള്‍ ക്ലാസ് റെക്കോര്‍ഡ് ചെയ്തതിനാല്‍ പൊലീസിന് തെളിവുമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam