തൊടുപുഴയിൽ മർദ്ദനത്തിനിരയായ 7 വയസുകാരന് മസ്തിഷ്കമരണം സംഭവിച്ചിട്ടില്ലെന്ന് ഡോക്ടർമാർ

By Web TeamFirst Published Mar 30, 2019, 4:53 PM IST
Highlights

കുട്ടി അതിജീവിക്കാനുള്ള സാധ്യത കുറവാണെന്നാണ് മെഡിക്കൽ സംഘത്തിന്‍റെ നിഗമനം. തലച്ചോറിന്‍റേയും മറ്റ് അവയവങ്ങളുടേയും പ്രവർത്തനം തീരെ മന്ദഗതിയിലാണ്.

തൊടുപുഴ: അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച തൊടുപുഴയിലെ ഏഴ് വയസുകാരന് മസ്തിഷ്കമരണം സംഭവിച്ചെന്ന് പറയാറായിട്ടില്ലെന്ന് മെഡിക്കൽ ബോർഡ്. കുട്ടിയെ പരിശോധിച്ച കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ർമാരുടെ സംഘമാണ് ഇക്കാര്യം അറിയിച്ചത്. കുട്ടിയുടെ ജീവൻ നിലനിർത്താൻ വെന്‍റിലേറ്റർ സഹായം തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു. രാവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ കുട്ടിക്ക് മസ്തിഷ്കമരണം സംഭവിച്ചതായി പറഞ്ഞിരുന്നു. അതേസമയം കുട്ടി അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് മെഡിക്കൽ സംഘത്തിന്‍റെ നിഗമനം.

കുട്ടിയെ വേറേതെങ്കിലും ആശുപത്രിയിലേക്ക് നീക്കാൻ കഴിയാത്ത അവസ്ഥയാണ്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല. തലച്ചോറിന്‍റേയും മറ്റ് അവയവങ്ങളുടേയും പ്രവർത്തനം തീരെ മന്ദഗതിയിലാണ്. എങ്കിലും കുട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കിൽ അത് പ്രയോജനപ്പെടുത്താനാണ് ശ്രമമെന്ന് ഡോക്ടർമാർ പറഞ്ഞു.

ഇതിനിടെ കുട്ടികെ മൃഗീയമായി മർദ്ദിച്ച അരുൺ ആനന്ദിനെ തൊടുപുഴയിലെ വീട്ടിൽ എത്തിച്ച് തെളിവെടുത്തു. കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് ഇയാൾ. കുട്ടിയ മർദ്ദിച്ചതും ഭിത്തിയിൽ ഇടിച്ചതും എങ്ങനെയെന്ന് പ്രതി പൊലീസിനോട് വിശദീകരിച്ചു. അരുണിനെ വീട്ടിലേക്ക് കൊണ്ടുവരുന്നതറിഞ്ഞ് വലിയ ജനക്കൂട്ടമാണ് ഇവിടേക്ക് എത്തിയത്. പ്രതിയെ പുറത്തേക്കിറക്കിയപ്പോൾ ജനക്കൂട്ടം ഇയാൾക്കുനേരെ പാഞ്ഞടുത്തു. രോക്ഷാകുലരായ ജനക്കൂട്ടത്തിനിടയിലൂടെ ഏറെ പണിപ്പെട്ടാണ് പൊലീസ് ഇയാളെ തിരികെ കൊണ്ടുപോയത്. തിരിതെ തൊടുപുഴ സ്റ്റേഷനിലെത്തിച്ച അരുൺ ആനന്ദിനെ വൈദ്യപരിശോധനയ്ക്ക് ശേഷം മുട്ടം കോടതിയിൽ ഹാജരാക്കും.

click me!