
തിരുവനന്തപുരം : വധശ്രമക്കേസിൽ ടിക് ടോക് താരം മീശ വിനീത് റിമാൻഡിൽ. മടവൂർ കുറിച്ചി സ്വദേശി സമീർഖാനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് വിനീതിനെ റിമാൻഡ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന അഞ്ച് പേർ ഒളിവിലാണ്. ഇക്കഴിഞ്ഞ 16 ന് പോങ്ങനാട് കുറിച്ചിയിൽ ഇട റോഡിൽ വച്ച് മടവൂർ കുറിച്ചിയിൽ സമീർഖാനെ തലയ്ക്ക് കമ്പി വടികൊണ്ട് അടിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്.
സമീർഖാന്റെ ഫോണിൽ സുഹൃത്ത് ജിത്തു വിനീതിനൊപ്പമുള്ള സംഘത്തിലെ റഫീഖിനെ അസഭ്യം പറഞ്ഞതോടെയാണ് പ്രശ്നം തുടങ്ങുന്നത്. ഫോൺവിളിക്ക് പിന്നാലെ റഫീഖും വിനീതും ഉൾപ്പെടെയുള്ള ആറംഗസംഘം ജിത്തുവിനെ തിരക്കിയെത്തി. ജിത്തു മുങ്ങിയതോടെ സുഹൃത്ത് സമീർഖാനോട് വിനീതും സംഘവും തട്ടിക്കയറി. വഴക്കിനിടെ കമ്പി വടി കൊണ്ട് സമീർ ഖാന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സമീർ ഖാൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിലായിരുന്ന വിനീതിനെ ഇന്നലെ രാത്രിയാണ് പൊലീസ് പിടികൂടിയത്.
ഒപ്പമുണ്ടായിരുന്ന പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നും ഉടൻ തന്നെ അവരെയും പിടികൂടുമെന്നും പൊലീസ് അറിയിച്ചു. നേരത്തെ ടിക് ടോകിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിനീത് അറസ്റ്റിലായിരുന്നു. നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഇയാളുടെ മൊബൈലിൽ നിന്നും കണ്ടെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ വിനീത് പിന്നീട് പെട്രോൾ പമ്പ് മാനേജറുടെ പണം കവർന്ന കേസിലും അറസ്റ്റിലായി. പിന്നാലെയാണ് വധശ്രമകേസിലും പിടിയിലാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam