അമേരിക്കയിൽ ഭർത്താവിന്റെ കുത്തേറ്റു മരിച്ച മെറിന്റെ മരണമൊഴി പുറത്ത്, മൃതദേഹം അടുത്തയാഴ്ച നാട്ടിലെത്തിക്കും

By Web TeamFirst Published Jul 31, 2020, 12:00 PM IST
Highlights

മെറിൻറെ മൃതദേഹം അടുത്തയാഴ്ച കോട്ടയം മോനിപ്പള്ളിയിലെ വീട്ടിൽ എത്തിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അമേരിക്കൻ എംബസിയുമായി ബന്ധപ്പെട്ട ശേഷം മെറിന്റെ വീട്ടുകാരെ ഇക്കാര്യം അറിയിച്ചു

വാഷിംഗ്ടൺ: അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ ഭർത്താവിന്റെ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് മെറിൻ ജോയിയുടെ മരണമൊഴി പുറത്ത്. തന്നെ കുത്തിവീഴ്ത്തിയതും കാർ കയറ്റിയതും ഭർത്താവ് ഫിലിപ്പ് മാത്യു തന്നെയാണെന്നാണ് മെറിൻ മരണമൊഴി നൽകിയത്. സൗത്ത് ഫ്ലോറിഡയിലെ ബ്രോവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ മെറിൻ ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് പാർക്കിങ് ലോഡ്സിൽ വെച്ച് ഭർത്താവ് നിവിൻ എന്ന് വിളിക്കുന്ന ഫിലിപ്പ് മാത്യുവിന്റെ ആക്രമണമുണ്ടായത്. കേസിൽ ഭർത്താവ് എറണാകുളം പിറവം സ്വദേശിയായ ഫിലിപ്പ് മാത്യു അമേരിക്കൻ പൊലീസിന്റെ പിടിയിലാണ്. 

മെറിൻറെ മൃതദേഹം അടുത്തയാഴ്ച കോട്ടയം മോനിപ്പള്ളിയിലെ വീട്ടിൽ എത്തിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അമേരിക്കൻ എംബസിയുമായി ബന്ധപ്പെട്ട ശേഷം മെറിന്റെ വീട്ടുകാരെ ഇക്കാര്യം അറിയിച്ചു. അതേ സമയം മെറിനെ ഭർത്താവ് നിരന്തരം മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സഹപ്രവർത്തക മിനിമോൾ ചെറിയമാക്കൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഭർത്താവ് ഫിലിപ്പിനെ മെറിൻ ഭയന്നിരുന്നു. മെറിനെ മർദ്ദിച്ചിരുന്നു. മെറിനെയും കുഞ്ഞിനെയും കൊല്ലുമെന്ന് നിരന്തരം ഭീഷണി മുഴക്കിയിരുന്നുവെന്നും സഹപ്രവർത്തക മിനിമോൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിട്ടുണ്ട്. 

click me!