പെൺകുട്ടിയുമായി ഒന്നിച്ച് ജീവിക്കാനാവശ്യമായ പണം കണ്ടെത്താനും വാഹനവും മറ്റും വാങ്ങാനുമായി പണമുണ്ടാക്കാനാണ് സ്വര്‍ണമാല കവര്‍ച്ച ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് ശ്രീരാഗ് സമ്മതിച്ചു
മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് സ്ത്രീയുടെ മാല കവർന്ന കേസിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുൾപ്പടെ രണ്ടുപേർ പിടിയിൽ. ബൈക്കിലെത്തിയാണ് സംഘം സ്ത്രീയുടെ മാല പൊട്ടിച്ചെടുത്തത്. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ചെമ്പ്രത്ത് വീട്ടിൽ ശ്രീരാഗും പ്രായപൂര്‍ത്തിയാവാത്ത ഒരു പെൺകുട്ടിയുമാണ് മാലപൊട്ടിച്ചതിന് പിടിയിലായത്.
കഴിഞ്ഞ 23 ന് വൈകിട്ടായിരുന്നു സംഭവം. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് സമീപം റോഡിൽ വച്ച് അങ്ങാടിപ്പുറം സ്വദേശിയായ സ്ത്രീയുടെ മാല ബൈക്കിൽ വന്ന രണ്ടുപേർ പൊട്ടിച്ചെടുക്കുകയായിരുന്നു. പിന്നാലെ ബൈക്ക് വേഗത്തിൽ ഓടിച്ചുപോയി.
പരാതിക്കാരിയിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലും ടൗണിലും പരിസരങ്ങളിലുമുള്ള സിസിഡിവി ദൃശ്യങ്ങൾ പരിശോധിച്ചും സൈബര്‍ സെല്ലിന്‍റെ സഹായത്തിലുമാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. ശ്രീരാഗിനെ ചോദ്യം ചെയ്തതിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും അതിന്‍റെ പേരില്‍ വീടുവിട്ട് ഇറങ്ങേണ്ടിവന്നതായും പൊലീസ് കണ്ടെത്തി.
പെൺകുട്ടിയുമായി ഒന്നിച്ച് ജീവിക്കാനാവശ്യമായ പണം കണ്ടെത്താനും വാഹനവും മറ്റും വാങ്ങാനുമായി പണമുണ്ടാക്കാനാണ് സ്വര്‍ണമാല കവര്‍ച്ച ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് ശ്രീരാഗ് സമ്മതിച്ചു. ആലോചനയിലും മാല പൊട്ടിച്ചതിലും പെൺകുട്ടിക്ക് ശ്രീരാഗിനൊപ്പം തന്നെ പങ്കുണ്ട്. ശ്രീരാഗ് നേരത്തെയും മാല കവര്‍ന്നിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
മഴക്കോട്ടും ഹെല്‍മറ്റും ധരിച്ചായിരുന്ന പെൺകുട്ടി ബൈക്കിന്‍റെ പിറകിൽ ഇരുന്നത്. അതുകൊണ്ട് കൂടെ പെൺകുട്ടിയാണ് ഉണ്ടായിരുന്നതെന്ന് പരാതിക്കാരിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.