യുപിയിൽ ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കൊടും ക്രൂരകൃത്യത്തിന് ശേഷം മൃതദേഹം വയലിൽ ഉപേക്ഷിച്ചു.
ലഖ്നൌ: യുപിയിൽ ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കൊടും ക്രൂരകൃത്യത്തിന് ശേഷം മൃതദേഹം വയലിൽ ഉപേക്ഷിച്ചു. ഉത്തർ പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് നാല് ദിവസം മുമ്പാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.
അന്വേഷണത്തിനൊടുവിൽ, പ്രാർത്ഥനകൾ വിഫലമാക്കി കഴിഞ്ഞദിവസം പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രദേശത്തുള്ള കരിമ്പ് പാടത്തുനിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്.
വെള്ളിയാഴ്ച വയലിൽ നിന്ന് അഴുകയി നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കർഷകരാണ് മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 22ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. അന്വേഷണത്തിന് രണ്ടംഗ സംഘത്തെ നിയോഗിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷവും ആരെയും കണ്ടെത്താനായില്ല. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയ കരിമ്പുപാടം.
പോസ്റ്റ്മോർട്ടത്തിൽ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും, പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തതായും പൊലീസ് അറിയിച്ചു. മൂന്നു കുട്ടികളിൽ ഇളയവളാണ് കൊല്ലപ്പെട്ട പെൺകുട്ടി. പച്ചക്കറി വ്യാപാരിയായ പിതാവ് ഗ്രാമം മുഴുവൻ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.