
ദില്ലി: ഗുരുഗ്രാമിനെ ഞെട്ടിച്ച് മുൻ മോഡലിന്റെ കൊലപാതകം. 27കാരിയായ ദിവ്യ പഹൂജ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന സിറ്റി പോയിന്റ് എന്ന ഹോട്ടൽ ഉടമയായ അഭിജീത് സിംഗാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ദിവ്യയുടെ മൃതദേഹം ഒഴിവാക്കാൻ അഭിജീത് 10 ലക്ഷം സഹായികൾക്ക് നൽകിയെന്നും പൊലീസ് പറഞ്ഞു. മൃതദേഹം സഹായികളോടൊപ്പം മുറിയിൽ നിന്ന് വലിച്ചിഴച്ച് ബിഎംഡബ്ല്യു കാറിൽ കയറ്റി കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹവും പ്രതികളെയും ഇതുവരെയും പൊലീസിന് കണ്ടെത്താനായില്ല.
സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറകളിൽ പതിഞ്ഞു. അഭിജിത്തും യുവതിയും മറ്റൊരാളും ജനുവരി 2 ന് ഹോട്ടൽ റിസപ്ഷനിൽ എത്തി 111-ാം നമ്പർ മുറിയിലേക്ക് പോയി. പിന്നീട് അന്നുരാത്രി തന്നെ അഭിജിത്തും മറ്റുള്ളവരും ചേർന്ന് ദിവ്യയുടെ മൃതദേഹം ഷീറ്റിൽ പൊതിഞ്ഞ് വലിച്ചുകൊണ്ടുപോകുന്നതും സിസിടിവിയിൽ കാണാമായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഗുരുഗ്രാം പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദിവ്യയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഭിജിത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
2016ലെ ഗുണ്ടാസംഘം സന്ദീപ് ഗഡോളി ഏറ്റുമുട്ടൽ കേസിലെ മുഖ്യപ്രതിയാണ് ദിവ്യ പഹുജ. ഗുണ്ടാസംഘം സന്ദീപ് ഗഡോളിയുടെ സഹോദരി സുധേഷ് കടാരിയയും സഹോദരൻ ബ്രഹ്മപ്രകാശും ചേർന്ന് അഭിജിത്തിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് ദിവ്യയുടെ കുടുംബം ആരോപിച്ചു. 2016 ൽ മുംബൈയിൽ നടന്ന വിവാദ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് സന്ദീപ് ഗഡോലിയുടെ കാമുകിയായിരുന്നു ദിവ്യ. പൊലീസിന് ദിവ്യയാണ് വിവരങ്ങൾ ചോർത്തി നൽകിയതെന്ന് ആരോപണമുണ്ടായിരുന്നു. തുടർന്ന് ദിവ്യക്കെതിരെയും കേസെടുത്തു. കഴിഞ്ഞ വർഷം ജൂണിൽ ബോംബെ ഹൈക്കോടതി ദിവ്യക്ക് ജാമ്യം അനുവദിച്ചിരുന്നു.
2016 ഫെബ്രുവരി ആറിന് മുംബൈയിലെ ഒരു ഹോട്ടലിൽ നടന്ന വ്യാജ ഏറ്റുമുട്ടലിൽ ഗഡോലിയെ കൊലപ്പെടുത്തിയതിന് ദിവ്യ, അവരുടെ അമ്മ, അഞ്ച് പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ജാമ്യം ലഭിക്കുന്നതിന് മുമ്പ് ദിവ്യ ഏഴ് വർഷത്തോളം തടവിലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam