ഓൺലൈൻ വ്യാപാര സൈറ്റുകൾ വഴി സംസ്ഥാനത്ത് വീണ്ടും വൻ തട്ടിപ്പ്, ലക്ഷങ്ങൾ നഷ്ടം

By Web TeamFirst Published Nov 12, 2020, 10:55 PM IST
Highlights

നിരവധിപേർ സമാനമായ രീതിയിൽ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൈബർ പൊലീസിന്റെ കണ്ടെത്തൽ പറ്റിക്കപ്പെട്ടവരിൽ കൊവിഡ് പശ്ചാത്താലത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകൾ വരെ ഉൾപ്പെടുന്നു

തിരുവനന്തപുരം: ഓൺലൈൻ വ്യാപാര സൈറ്റുകൾ വഴി സംസ്ഥാനത്ത് വീണ്ടും വൻ തട്ടിപ്പ്.  ഫാക്ടറി വിലയ്ക്ക് ലാപ്ടോപ്പ് നൽകാമെന്ന വാഗ്ദാനത്തിൽ കുടുങ്ങി ലാപ്ടോപ്പ് ബുക്ക് ചെയ്ത തിരുവനന്തപുരം സ്വദേശിക്ക് മൂന്ന് ലക്ഷത്തിലധികം രൂപ നഷ്ടമായി. ഐ.ടി മേഖലയിലെ നിരവധി പേർ ഇത്തരത്തിൽ തട്ടിപ്പിനിരയായതായി സൈബർ പൊലീസ് വ്യക്തമാക്കുന്നു.

മൂന്ന് ലക്ഷത്തിലധികം രൂപ യഥാർത്ഥ വിലയുള്ള അസ്യൂസ് കമ്പനിയുടെ ഒൻപതാം തലമുറ ലാപ്ടോപ്പ് ഫാക്ടറി വിലയും കൊറിയർ തുകയും നൽകിയാൽ വീട്ടിലെത്തിക്കുമെന്ന ഓഫർ കണ്ടാണ് തിരുവനന്തപുരം സ്വദേശി ചതിയിൽ വീണത്. കഴിഞ്ഞ 26ന് ലാപ്ടോപ്പിന് താൽപര്യമറിയിച്ചതോടെ വാട്സാപ്പിൽ മെസേജെത്തി. 2 ലാപ്ടോപ്പുകൾക്ക് ഓർഡർ നൽകി. അമേരിക്കയിൽ നിന്നും കൊറിയർ വഴി എത്തിക്കുന്ന ലാപ്ടോപ്പിന് നികുതിയിനത്തിലെന്ന പേരിൽ പലതവണയായി മൂന്നുലക്ഷത്തിലധികം രൂപയാണ് വാങ്ങിയത്. പറഞ്ഞ തിയതി കഴിഞ്ഞിട്ടും ലാപ്ടോപ്പ് എത്തിയതുമില്ല. പ്രമുഖഓൺലൈൻ വ്യാപാര സൈറ്റിൽ വ്യാജപേരിലുള്ള കമ്പനിയാണിതെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.  സമാനമായ രീതിയിൽ വഞ്ചിക്കപ്പെട്ടവർക്കൊപ്പം നിയമനടപടിക്കൊരുങ്ങുകയാണിവർ.

നിരവധിപേർ സമാനമായ രീതിയിൽ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൈബർ പൊലീസിന്റെ കണ്ടെത്തൽ പറ്റിക്കപ്പെട്ടവരിൽ കൊവിഡ് പശ്ചാത്താലത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകൾ വരെ ഉൾപ്പെടുന്നു. തിരുവനന്തപുരം ജില്ലയിൽ മാത്രം ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് സൈബർ പൊലീസിന് ലഭിച്ച വിവരം.

click me!