സ്ത്രീകളുമായി ഇയാൾ വർഷങ്ങളായി സൗഹൃദമുണ്ടാക്കുകയും പിന്നീട് ഇവരുടെ ഫോട്ടോ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു പതിവ്.
ചെന്നൈ: സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയ പ്രതി ചെന്നൈയിൽ അറസ്റ്റിൽ. പനങ്ങാട് സ്വദേശിനിയുടെ പരാതിയിലാണ് ചെന്നൈ കൃഷ്ണഗിരി സ്വദേശിയായ വിജയകുമാർ പിടിയിലായത്. വർഷങ്ങളായി നിരവധി സ്ത്രീകളെയാണ് ഇയാൾ ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയിരുന്നത്.
രമ്യ നാരായൺ, മോണിക്ക രഘുറാം എന്നീ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടാക്കി സ്ത്രീകളുമായി ചങ്ങാത്തം കൂടിയായിരുന്നു പ്രതിയുടെ തട്ടിപ്പ്. വൃദ്ധരടക്കം നിരവധി സ്ത്രീകളുമായി ഇയാൾ വർഷങ്ങളായി സൗഹൃദമുണ്ടാക്കുകയും പിന്നീട് ഇവരുടെ ഫോട്ടോ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു പതിവ്. എറണാകുളം നോർത്ത് സൈബർ പൊലീസ് പിടിച്ചെടുത്ത ഫോണിൽ നിന്ന് അമ്പതിലേറെ സ്ത്രീകളെ ഇയാൾ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന സൂചനകൾ ലഭിച്ചിട്ടുണ്ട്.
33 വയസുകാരനായ വിജയകുമാർ ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ വ്യാജരേഖകൾ കാണിച്ചാണ് ഇവിടെ ഉയർന്ന ജോലി നേടിയത്. കേസിൽ അറസ്റ്റിലായതോടെയാണ് ഇക്കാര്യം കമ്പനി അധികൃതരും അറിഞ്ഞത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.