
കോഴഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാടകവീട്ടിലെത്തി പീഡിപ്പിച്ച കേസിൽ അമ്മയും അവരുടെ കാമുകനും അറസ്റ്റിൽ. ഈ കേസിൽ പെൺകുട്ടിയുടെ അമ്മയുടെ സഹോദരനടക്കം മൂന്ന് പേരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന അമ്മയും അമ്മയുടെ കാമുകനുമായ റാന്നി പെരുനാട് കൊല്ലംപറമ്പിൽ ഷിബു ദേവസ്യയുമാണ് (46) പിടിയിലായത്. ഷിബുവാണ് കേസിലെ ഒന്നാം പ്രതി.
ഈ സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത നാല് കേസുകളിലായി അഞ്ച് പ്രതികൾ അറസ്റ്റിലായി. നേരത്തെ അയിരൂർ ഇടത്രമൺ മഹേഷ് ഭവൻ മഹേഷ് മോഹനൻ (ഉണ്ണി -32), തടിയൂർ കടയാർ വെട്ടിത്തറ ജിജോ ഈശോ ഏബ്രഹാം (46), പെൺകുട്ടിയുടെ അമ്മാവൻ (49 ) എന്നിവരാണ് അറസ്റ്റിലായത്.
ഒന്നാം പ്രതിയായ ഷിബു ദേവസ്യ, കാമുകിയും പെൺകുട്ടിയുടെ അമ്മയുമായ യുവതിയുടെ സഹായത്തോടെ തിരുവല്ല കുറ്റൂരിലെ തന്റെ വാടകവീട്ടിൽ എത്തിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവം കേസാകുകയും മറ്റ് പ്രതികൾ അറസ്റ്റിലാകുകയും ചെയ്തതോടെ ഒളിവിൽ പോയ ഇവർ ആലപ്പുഴ പൂച്ചാക്കൽ പ്രദേശത്ത് ഉണ്ടെന്നറിഞ്ഞ് ശനിയാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്വകാര്യ ബസിലെ ജീവനക്കാരനായ മഹേഷ്, കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും സുഹൃത്തായ ജിജോയെയും കൂട്ടി പെൺകുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടിയുടെ പിതാവിന്റെ അമ്മ കണ്ടതോടേയാണു പുറത്തറിഞ്ഞത്. കൗൺസലിങ്ങിൽ കുട്ടി തന്നെ പീഡിപ്പിച്ചവരെക്കുറിച്ച് ചൈൽഡ് ലൈൻ പ്രവർത്തകരോട് വെളിപ്പെടുത്തി.
കുട്ടിയുടെ അമ്മാവൻ 2020 ജനുവരി മുതൽ 9 മാസത്തോളം പീഡിപ്പിച്ചതായും 6-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള കാലയളവിൽ തന്റെ സഹോദരൻ പീഡിപ്പിച്ചതായും കുട്ടി മൊഴി നൽകി. പ്രായപൂർത്തിയാകാത്ത സഹോദരനെ കഴിഞ്ഞ മാസം ജുവനൈൽ ഹോമിലേക്ക് അയച്ചിരുന്നു. മറ്റ് പ്രതികളെ പൊലീസ് പിടികൂടുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam