പീഡിപ്പിച്ച അദ്ധ്യാപകനെതിരെ പരാതിപ്പെട്ട പെൺകുട്ടിയെ ‌സ്കൂളിൽ നിന്ന് പുറത്താക്കി; അമ്മ വിഷം കഴിച്ചു

By Web TeamFirst Published Aug 23, 2019, 4:47 PM IST
Highlights

സഹായമഭ്യർത്ഥിച്ച് പ്രാദേശിക രാഷ്ട്രീയക്കാരെയും അധികൃതരെയും ബന്ധപ്പെട്ടെങ്കിലും ആരും കുടുംബത്തെ സഹായിച്ചില്ലെന്നാണ് ആരോപണം

ചണ്ഡീഗഡ്: തന്നെ പീഡിപ്പിച്ച അദ്ധ്യാപകനെതിരെ പരാതിപ്പെട്ട് സ്കൂളിന്‍റെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്ന് ആരോപിച്ച് പെൺകുട്ടിക്ക് ടിസി നൽകി സ്കൂള്‍ അധികൃതര്‍. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ അമ്മ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം. 12ാം ക്ലാസുകാരിയായ പെൺകുട്ടിയെയാണ് അദ്ധ്യാപകനായ രഞ്ജിത്ത് പീഡിപ്പിച്ചത്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ അച്ഛനും അമ്മയും ഇതേ സ്‌കൂളിലാണ് ജോലി ചെയ്‌തിരുന്നത്. സംഭവം പുറത്തായതിന് പിന്നാലെ കുറ്റാരോപിതനായ അദ്ധ്യാപകനെ സംരക്ഷിച്ച സ്‌കൂൾ അധികൃതർ പെൺകുട്ടിയെയും നാലാം ക്ലാസ് വിദ്യാർത്ഥിയായ സഹോദരനെയും സ്കൂളിൽ നിന്ന് പുറത്താക്കി. പിന്നാലെ അച്ഛനെയും അമ്മയെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

ഇതോടെ പെണ്‍കുട്ടിയുടെ കുടുംബം സഹായമഭ്യർത്ഥിച്ച് പ്രാദേശിക രാഷ്ട്രീയക്കാരെയും അധികൃതരെയും ബന്ധപ്പെട്ടെങ്കിലും ആരും  സഹായിച്ചില്ലെന്നാണ് ആരോപണം. ഭിവാനിയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തിയാണ് കുട്ടിയുടെ അമ്മ വിഷം കഴിച്ചത്. ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ഇവരുടെ ജീവൻ രക്ഷിക്കാനായി. സംഭവം വിവാദമായതിന് പിന്നാലെ പീഡനക്കുറ്റം ആരോപിക്കപ്പെട്ട അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിക്കും സഹോദരനും തുടർന്നും ഇവിടെ പഠിക്കാൻ അനുവദിക്കണമെന്ന ഉത്തരവ് പാലിക്കാൻ സ്‌കൂൾ മാനേജ്‌മെന്റ് തയ്യാറായില്ല. 

click me!