
ലക്നൌ: അവിഹിത ബന്ധം ആരോപിച്ച് 35കാരിയെ മരത്തിൽ കെട്ടിയിട്ട് ചെരിപ്പ് മാലയിട്ട് മുടി മുറിച്ച് മുഖത്ത് കരി വാരിവാരി തേച്ച സംഭവത്തിൽ 17 പേർ അറസ്റ്റിലായി. യുവതിയുടെ ഭർത്താവടക്കമുള്ള 17 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഉത്തർ പ്രദേശിലെ പ്രതാപ്ഗഡിലാണ് പ്രായപൂർത്തിയാകാത്ത മക്കൾക്ക് മുന്നിൽ വച്ച് യുവതിയോട് ഗ്രാമ പഞ്ചായത്തിൽ ക്രൂരത നടന്നത്. യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവും ഭർതൃ മാതാപിതാക്കളുമാണ് ഗ്രാമ പഞ്ചായത്തിനെ സമീപിച്ചത്.
ഞായറാഴ്ച പത്തരയോടെ യുവതിയുടെ രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണ് അക്രമം നടന്നത്. മുംബൈയിലെ സ്വകാര്യ സ്ഥാപനത്തിലാണ് യുവതിയുടെ ഭർത്താവ് ജോലി ചെയ്യുന്നത്. ഭാര്യയും മൂന്ന് മക്കളും ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഈ ഗ്രാമത്തിൽ തന്നെയുള്ള ഭാര്യ മരിച്ചുപോയ നാല് പെൺമക്കളുടെ പിതാവായ യുവാവുമായി യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമം. കഴിഞ്ഞ ആഴ്ച വില്ലേജ് ഓഫീസിലെത്തി ഇയാൾ ഇത് സംബന്ധിച്ച പരാതി നൽകുകയായിരുന്നു.
ഗ്രാമമുഖ്യൻ അനുവദിച്ച ആളുകളായിരുന്നു പഞ്ചായത്തിലുണ്ടായിരുന്നതെന്നാണ് പ്രതാപ്ഗഡ് പൊലീസ് വിശദമാക്കുന്നത്. യുവതിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട യുവാവ് പൊലീസിൽ അഭയം തേടിയിരുന്നു. ഇയാൾ നൽകിയ വിവരം അനുസരിച്ചാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. പൊലീസ് എത്തുമ്പോൾ മരത്തിൽ കെട്ടിയിട്ട നിലയിൽ മുടി മുറിച്ച നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ്, ഇയാളുടെ മാതാപിതാക്കൾ അടക്കം 25ഓളം പേർക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam