
ആലപ്പുഴ: നാപ്റ്റോള്‍ സ്ക്രാച്ച് ആൻഡ് വിൻ പദ്ധതിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് പേര്‍ ആലപ്പുഴ സൈബര്‍ പൊലീസിന്‍റെ പിടിയിലായി. നാപ്റ്റോള്‍ സമ്മാന പദ്ധതിയിലൂടെ ഥാർ വാഹനം സമ്മാനമായി ലഭിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ചെങ്ങന്നൂർ സ്വദേശിനിയില്‍ നിന്ന് എട്ടര ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി മനു ചന്ദ്രൻ, ആലുവ കീഴ്മാട് സ്വദേശി ലിഷിൽ എന്നിവരെയാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് പിടികൂടിയത്.
ഇടുക്കി ജില്ലയിലെ കരിങ്കുന്നത്ത് നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ സ്വദേശിനിക്ക് നാപ്റ്റോള്‍ സമ്മാന പദ്ധതിയിലൂടെ ഥാർ വാഹനം സമ്മാനമായി ലഭിച്ചെന്ന് പറഞ്ഞായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. വാഹനം ലഭിക്കുന്നതിനുള്ള സർവ്വീസ് ചാർജ്ജും വിവിധ നികുതികളും എന്ന പേരില്‍ എട്ടര ലക്ഷം രൂപ യുവതിയില്‍ നിന്ന് വാങ്ങി. 16 തവണയായാണ് ഇത്രയും പണം പ്രതികളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടത്.
ഒടുവില്‍ വാഹനം ചോദിച്ചപ്പോൾ പ്രതികൾ വീണ്ടും പണം ആവശ്യപ്പെട്ടു. ഇതോടെ സംശയം തോന്നിയ യുവതി ആലപ്പുഴ ക്രൈം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി നൽകുകയായിരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ എഴുന്നൂറോളം സിസിടിവി ദൃശ്യങ്ങളും രണ്ടായിരത്തോളം ഫോൺ വിളികളും വിശദമായി പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
ഇതിനിടെ മലപ്പുറത്ത് കെഎസ്ഇബിയുടെ പേരിൽ വിളിച്ച വ്യാജ കോളിന് പിന്നാലെ എടിഎം കാർഡിലെ നമ്പറും ഒടിപിയും അയച്ചുകൊടുത്തതോടെ യുവാവിന് പണം നഷ്ടമായി. വ്യാജ കോളിൽ 19000 രൂപയാണ് യുവാവിന് നഷ്ടമായത്. കെഎസ്ഇബിയിൽ നിന്നാണെന്ന് പറഞ്ഞ് ബിൽ അടയ്ക്കാം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവാവിന്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത്. കാരത്തൂർ കാളിയാടൻ ഷാഹിൻ റഹ്‌മാന്റെ അക്കൗണ്ടിൽ നിന്നാണ് 19,000 രൂപ നഷ്ടമായത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam