
കൊച്ചി: നവജാത ശിശുവിനെ ക്വാറിയിലെറിഞ്ഞ് കൊന്നത് നാണക്കേട് ഭയന്നാണെന്ന് ശാലിനി. ഭര്‍ത്താവുമായി അകന്ന് കഴിയുന്നതിനിടെയാണ് ശാലിനിക്ക് കുഞ്ഞ് ഉണ്ടാകുന്നത്. ഇത് നാണക്കേടാകുമെന്ന് കരുതി കുഞ്ഞിനെ കൊല്ലുകയായിരുന്നുവെന്നാണ് ശാലിനിയുടെ മൊഴി.
2021 ജൂണിലായിരുന്നു പ്രസവിച്ചതിന് തൊട്ടു പിന്നാലെ ശാലിനി കുഞ്ഞിനെ പാറമടയില്‍ എറിഞ്ഞ് കൊന്നത്. മൂന്ന് ആണ്‍കുട്ടികള്‍ക്കൊപ്പം ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു ശാലിനി താമസിച്ചിരുന്നത്. ഈ വീട്ടില്‍ ഭര്‍ത്താവിനെ കയറ്റാറില്ലായിരുന്നു. വര്‍ഷങ്ങളായി ഇരുവരും പിണങ്ങിക്കഴിയുകയായിരുന്നു. ഇതിനിടയിലാണ് ശാലിനി ഗര്‍ഭിണി ആകുന്നത്. ഇക്കാര്യം ബന്ധുക്കളോ അയല്‍വാസികളോ അറിഞ്ഞതുമില്ല. 2021 ജൂണ്‍ നാലിന് പുലര്‍ച്ചെ വേദന ശക്തമായതോടെ സമീപത്തെ പാറമടയ്ക്ക് അടുത്തേക്ക് പോയി. അവിടെ വച്ച് കുഞ്ഞിനെ പ്രസവിച്ചു. പിന്നാലെ കല്ലുകെട്ടി കുഞ്ഞിനെ പാറമടയിലേക്ക് എറിയുകയായിരുന്നുവെന്നാണ് ശാലിനി പൊലീസിനോട് പറഞ്ഞത്.
40കാരിയായ ശാലിനിയെ എറണാകുളത്തെ കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതി ജഡ്ജി കെ സോമന്റേതാണ് ശിക്ഷാ വിധി. തടവിന് പുറമെ 50,000 രൂപ പിഴയും ഒടുക്കണം. കേസില്‍ 29 സാക്ഷികളെ വിസ്തരിച്ച കോടതി 36 രേഖകളും 16 തൊണ്ടി മുതലുകളും പരിശോധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam