
തിരുവനന്തപുരം: ഫേസ്ബൂക്കിലൂടെ സൗഹൃദം സ്ഥാപിച്ച് മലയാളിയില്‍ നിന്നും 21 ലക്ഷം തട്ടിയെടുത്ത നൈജീരിയൻ സ്വദേശിയെ തന്ത്രപരമായി പിടികൂടി കേരള പൊലീസ്. ഫേസ്ബൂക്കിലൂടെ സൗഹൃദമുണ്ടാക്കി കൂറ്റനാട് സ്വദേശിയിൽ നിന്നു 21.65 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശിയെ ആണ് സൈബർ പൊലീസ് അതിസാഹസികമായി ദില്ലിയിലെത്തി പിടികൂടിയത്. വ്യാജ പണമിടപാടുകൾക്കു ഡൊമൈനുകൾ സംഘടിപ്പിച്ചു നൽകുന്ന റെയ്മണ്ട് ഒനിയാമ (35) ആണ് അറസ്റ്റിലായത്.
അമേരിക്കയിലെ ടെക്സാസിൽ ഡോക്ടറാണെന്നു പറഞ്ഞാണ് കൂറ്റനാട്ടെ കോളജ് അധ്യാപകനുമായി ഇയാൾ ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചത്. ഇന്ത്യ മുഴുവൻ യാത്ര ചെയ്യണമെന്നും കേരളത്തിൽ താമസിക്കണമെന്നും ഇതിനായി ഒരുനാൾ ‘സർപ്രൈസായി’ വരുമെന്നും പറഞ്ഞു. ഇതിനിടെ ഡൽഹി എയർപോർട്ടിൽ നിന്നാണെന്നു പറഞ്ഞു കൂറ്റനാട് സ്വദേശിക്കു ഫോൺ വന്നു. ഏകദേശം രണ്ടുകോടി ഇന്ത്യൻ രൂപ മതിപ്പുള്ള ഡോളറുമായി താങ്കളുടെ അമേരിക്കക്കാരൻ സുഹൃത്ത് ഇവിടെയുണ്ടെന്നും ഡോളർ കൊണ്ടുവന്നതിനാൽ ഫൈൻ, നികുതി എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് 21 ലക്ഷത്തോളംരൂപ ആവശ്യമുണ്ടെന്ന് പറഞ്ഞ് തുക ഓൺലൈനായി തട്ടിയെടുത്തു. സുഹൃത്തിന് വേണ്ടി കയ്യിലുള്ളതും കടം വാങ്ങിയും കൂറ്റനാട് സ്വദേശി പണം അയച്ചു.
Read More : മിഷൻ ടൊര്‍ണാഡോ: കരിപ്പൂരിൽ പ്രത്യേക ഓപ്പറേഷനിൽ 11 കിലോ സ്വര്‍ണം പിടികൂടി കസ്റ്റംസ്
കസ്റ്റംസ് ഡ്യൂട്ടി, ജിഎസ്ടി, ക്ലിയറൻസ് ഫീസ് എന്നു മാത്രമല്ല ആന്റി ടെററിസ്റ്റ് ഫീസ് എന്ന പേരിൽവരെ 21.65 ലക്ഷം രൂപ അയച്ചപ്പോഴാണു കൂറ്റനാട് സ്വദേശിക്കു കബളിക്കപ്പെട്ടതായി മനസ്സിലായത്. ഇതോടെ, സൈബർ പോലീസിൽ പരാതി നൽകി. തുടർന്നു നടത്തിയ പരിശോധനയിൽ ഇയാൾ ന്യൂദില്ലിയിലെ നൈബ് സെറായ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടെന്നു മനസ്സിലാക്കി. അവിടെ ഒരു വീട്ടിൽ ഒരു സ്ത്രീക്കൊപ്പം താമസിച്ചിരുന്ന ഇയാളെ ദില്ലി പൊലീസിന്റെ സഹായത്തോടെ സാഹസികമായി കീഴടക്കുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ എ.ഐ. പ്രതാപ്, എഎസ്ഐ യു.അബ്ദുൽ സലാം, സിവിൽ പോലീസ് ഓഫിസർമാരായ എം.മനേഷ്, ജി.അനൂപ് എന്നിവരാണ് ദില്ലിയിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam