‘സൗജന്യ ലഹരി, ലൈംഗിക പീഡനം, 11 പെണ്‍കുട്ടികള്‍ ഇരകള്‍'; ഒന്‍പതാം ക്ലാസുകാരനെതിരെ സഹപാഠിയുടെ വെളിപ്പെടുത്തല്‍

By Web TeamFirst Published Aug 10, 2022, 9:48 AM IST
Highlights

പെണ്‍കുട്ടികളുമായി ആദ്യം സൌഹൃദം സ്ഥാപിച്ച ശേഷം പിന്നീട് പ്രണയമാണെന്ന് പറഞ്ഞ് അടുക്കും. തുടര്‍ന്നാണ് മയക്കുമരുന്ന് ഇപയോഗത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് വെളിപ്പെടുത്തല്‍.

കണ്ണൂര്‍: കണ്ണൂരില്‍ ഒന്‍പതാം ക്ലാസുകാരനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സഹപാഠിയായ പെണ്‍കുട്ടി. പതിനാല് വയസുകാരനായ വിദ്യാര്‍ത്ഥി തന്നെ ലഹരിമരുന്നിന് അടിമയാക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഇതേ രീതിയില്‍ പതിനൊന്നോളം പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി പീഡിപ്പിപ്പിക്കപ്പെട്ട പെണ്‍കുട്ടികളെ അറിയാമെന്നാണ് അതിജീവിതയായ പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. 

ഈ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുതെന്നും അതുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടാണ് ലഹരി മരുന്ന് കൈമാറ്റം. സംഭവത്തിന് പിന്നിൽ മുതിർന്ന ആൺകുട്ടികളും ഉണ്ടെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. മാതാപിതാക്കൾ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സഹപാഠിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ജുവനൈൽ ഹോമിലായിരുന്ന കുട്ടിയെ പിന്നീടു ജാമ്യത്തിൽ വിട്ടു. ഇവർക്കു പിന്നിൽ വലിയ ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

ലഹരി വിമുക്തി കേന്ദ്രത്തിലെത്തിച്ച ശേഷം നടത്തിയ കൗൺസലിങ്ങിലാണ് ലൈംഗിക പീഡനം അടക്കമുള്ള കാര്യങ്ങൾ കുട്ടി വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഒന്‍പതാംക്ലാസുകാരന്‍ സഹപാഠികളായ പെണ്‍കുട്ടികളെ മയക്കുമരുന്ന് ഉപയോഗത്തിന് പ്രേരിപ്പിച്ചത്. പെണ്‍കുട്ടികളുമായി ആദ്യം സൌഹൃദം സ്ഥാപിച്ച ശേഷം പിന്നീട് പ്രണയമാണെന്ന് പറഞ്ഞ് അടുക്കും. തുടര്‍ന്നാണ് മയക്കുമരുന്ന് ഇപയോഗത്തിന് പ്രേരിപ്പിക്കുന്നത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാവുമെന്ന് പറഞ്ഞാണ് പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കുക. ആദ്യം സൌജന്യമായി നല്‍കുന്ന മയക്കുമരുന്നിന് പെണ്‍കുട്ടികള്‍ ലഹരിക്കടിമകളാകുന്നതോടെ പണം ആവശ്യപ്പെടും. 

Read More : കടൽ കടന്ന് രക്ത ദാന ദൗത്യം; സൗദി ബാലന് ബോംബെ ഒ പോസിറ്റീവ് രക്തം നല്‍കി മലയാളികള്‍ തിരിച്ചെത്തി

ലഹരിക്കുള്ള പണം കണ്ടെത്താനായി ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയും ശരീരം വില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. മയക്കുമരുന്ന് ലഹരിയില്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. ആത്മഹത്യ പ്രവണത കാണിച്ച പെണ്‍കുട്ടിയെ കൌണ്‍സിലിംഗിന് വിധേയയാക്കിതോടെയാണ് ക്രൂര പീഡനത്തിന്‍റെ വിവരങ്ങള്‍ പുറത്തറിഞ്ഞത്. മയക്കുമരുന്ന് ഉപയോഗത്തിന്‍റെയും മറ്റും ഫോട്ടോകളും വീഡിയോകളും പൊലീസിന് കൈമാറിയിട്ടുണ്ട്. ഒന്‍പതാംക്ലാസുകാരന് പിന്നിലുള്ള സംഘത്തെ പുറത്ത് കൊണ്ടുവരണം. ഇനിയൊരു പെണ്‍കുട്ടിക്കും ഈ ഗതി വരരുതെന്നും പെണ്‍കുട്ടിയുടെ കുടുംബം പ്രതികരിച്ചു.

click me!