
ഭുവനേശ്വർ: 19 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ) ഒഡീഷയിലെ പ്രസിഡന്റ് ഉദിത് പ്രധാനെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വർ പൊലീസ് സ്റ്റേഷനിലാണ് പെൺകുട്ടി പരാതി നൽകിയത്. മാർച്ച് 18 ന് രാത്രിയിൽ ശീതള പാനീയത്തിൽ ലഹരി കലർത്തി ബോധംകെടുത്തിയാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടി പരാതിയിൽ ആരോപിച്ചു. മഞ്ചേശ്വറിലെ ഹോട്ടലിൽ വെച്ചാണ് സംഭവം നടന്നതെന്നും പരാതിയിൽ പറയുന്നു.
ബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. മാർച്ച് 18 ന് ഭുവനേശ്വറിലെ മാസ്റ്റർ കാന്റീൻ ചൗക്കിൽ സുഹൃത്തുക്കളുമായി കാറിൽ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് എൻഎസ്‌യുഐയുടെ ഒഡീഷ യൂണിറ്റ് പ്രസിഡന്റായ ഉദിത് പ്രധാൻ എന്ന് പരിചയപ്പെടുത്തി ഉദിത് തന്നെ പരിചയപ്പെട്ടതെന്ന് പെൺകുട്ടി പറയുന്നു.
അയാൾ എന്റെ അടുത്തിരുന്ന് അനുചിതമായി സ്പർശിച്ചു. പിന്നീട് അവർ എന്നെ ഹോട്ടലിലേക്ക് കൊണ്ടുപോയി. മദ്യം നൽകിയെങ്കിലും നിരസിച്ചു. തുടർന്ന് ഉദിത് പ്രധാൻ എനിക്ക് ഒരു ഗ്ലാസ് ശീതളപാനീയം തന്നു. അത് കുടിച്ചപ്പോൾ തലകറക്കം അനുഭവപ്പെട്ടുവെന്നും ബോധം നഷ്ടപ്പെട്ടെന്നും പെൺകുട്ടി പറഞ്ഞു. ബോധം തിരിച്ചു കിട്ടിയപ്പോൾ ഉദിത് പ്രധാൻ എന്റെ അരികിൽ കിടക്കുന്നത് കണ്ടു. ശരീരമാകെ വേദനയായിരുന്നു. എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായെന്നും അവർ കൂട്ടിച്ചേർത്തു.
പ്രധാനെ കസ്റ്റഡിയിലെടുത്തതിനുശേഷം, അനുയായികൾ മഞ്ചേശ്വര്‍ പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.