
തൃശൂര്‍: ജമ്നപ്യാരി ആടുകൾ അടക്കം വളർത്തു മൃഗങ്ങളെ മോഷ്ടിക്കുന്നയാളെ തൃശൂർ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലഴി സ്വദേശി ഉമേഷാണ് പൊലീസിന്റെ പിടിയിലായത്. വളർത്തു മൃഗങ്ങളെ വിറ്റ ശേഷം അവയെ തന്നെ മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി.
വിലകൂടിയ രണ്ട് ജമ്നപ്യാരി ആടുകൾ, ഒരു ജർമ്മൻ ഷെപ്പേർഡ്, ബീറ്റിൽ ഇനത്തിൽപ്പെട്ട ഒരു ആട് എന്നിവയെ മോഷ്ടിച്ച കേസിലാണ് ഉമേഷ് പിടിയിലായത്. വളർത്തു മൃഗങ്ങളെ വിൽപന നടത്തി പിന്നീട് അവയെത്തന്നെ മോഷ്ടിച്ച് വിൽക്കുന്നതാണ് ഇയാളുടെ രീതി.
ഏഴിന് പുലർച്ചെ മുറ്റിച്ചൂരിലെ മുഹമ്മദ് ഹനീഫയുടെ വീട്ടില്‍ നിന്ന് ബീറ്റിൽ ആടിനെ മോഷ്ടിച്ച ഇയാൾ എട്ട് കിലോമീറ്ററോളം നടന്നാണ് മറ്റൊരു വീട്ടിൽ നിന്ന് ജമ്നപ്യാരി ആടുകളെ മോഷ്ടിച്ചത്. മുറ്റിച്ചൂര്‍, ആറാംകല്ല്, ലാലൂർ, അരണാട്ടുകര എന്നിവിടങ്ങളിൽ മോഷണം തുടർച്ചയായതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഉമേഷിനെ പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പകൽ സമയം ബൈക്കിൽ കറങ്ങി നടന്നാണ് ഇയാൾ മോഷണം നടത്തേണ്ട വീടുകൾ നീരീക്ഷിക്കുന്നത്. ബീറ്റിൽ ആടിനെ മോഷ്ടിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ആട് വിൽപനക്കുണ്ടോയെന്ന് ഇയാൾ ഉടമയോട് അന്വേഷിച്ചിരുന്നു. അതും പൊലീസിന് അന്വേഷണത്തിന് സഹായമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam