
കോഴിക്കോട്: കത്തിചൂണ്ടി ഭീഷണിപ്പെടുത്തി കോഴിക്കോട് നഗരത്തിൽ കവർച്ച നടത്തിയ കേസിൽ ഒരാൾകൂടി പിടിയിലായി. അരക്കിണർ ചാക്കീരിക്കാട് സ്വദേശി മുഹമ്മദ് അനസ് (23) നെയാണ് സിറ്റി ക്രൈം സ്ക്വാഡും കസബ പൊലീസും ചേർന്ന് പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് നാലു യുവാക്കളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ ഇൻസ്പെക്ടർ എൻ.പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ചാപ്പയിൽ തലനാർതൊടിക ഷഫീഖ് നിവാസിൽ പുള്ളി എന്ന അർഫാൻ(20), ചക്കും കടവ് സ്വദേശി ഗാന്ധി എന്ന അജ്മൽ ബിലാൽ (21) അരക്കിണർ സ്വദേശി പാളയം റയീസ് എന്ന റഹീഷ് (30), മാത്തോട്ടം സ്വദേശി മോട്ടി എന്ന റോഷൻ അലി (25) എന്നിവരാണ് മുമ്പ് പിടിയിലായത്.
കഴിഞ്ഞ മാസം രാത്രി കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപത്ത് വച്ച് മലപ്പുറം സ്വദേശിയുടെ കഴുത്തിൽ കത്തി വെച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ഗൂഗിൾ പേ യുടെയും പേ ടി എമ്മിന്റെയും പാസ്‌വേഡ് പറയപ്പിച്ച് അരലക്ഷം രൂപയോളം കവർന്ന കേസിൽ ഇതോടെ അഞ്ച് പ്രതികൾ അറസ്റ്റിലായി.
ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഇ.കെ.ബൈജു ഐ.പി.എസ് ൻ്റെ നിർദ്ദേശപ്രകാരം ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നഗരത്തിലെ സിസിടിവി ക്യാമറകളും സമാനകുറ്റകൃത്യങ്ങളിൽ പെട്ട പ്രതികളെയുംകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൻ്റെ ഭാഗമായി നഗരത്തിൽ രാത്രി സഞ്ചാരത്തിനിറങ്ങുന്ന ചെറുതും വലുതുമായ നിരവധി സംഘങ്ങളെ സിറ്റി ക്രൈം സ്ക്വാഡ് രഹസ്യമായി നിരീക്ഷിച്ചിരുന്നു. അർഫാൻ എന്ന മുൻ കുറ്റവാളിയുടെ നേതൃത്വത്തിൽ കത്തിയുമായി ഒരു സംഘം നഗരത്തിൽ രാത്രി കാലങ്ങളിൽ ഭീതി പരത്തി കറങ്ങുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അർഫാൻ്റെ രഹസ്യ സങ്കേതങ്ങളും താവളങ്ങളും പോലീസ് കണ്ടെത്തുകയായിരുന്നു. കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ ഫോണും പ്രതികൾ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, പ്രശാന്ത് കുമാർ എ., കസബ സബ് ഇൻസ്പെക്ടർ കെ.എം.റസാഖ്, സീനിയർ സി.പിഒമാരായ രജീഷ് നെരവത്ത്, സുധർമ്മൻ, സി.പി.ഒ അനൂപ്, വിഷ്ണുപ്രഭ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam