
ഇടുക്കി: ചീനിക്കുഴിയിൽ മകനെയും രണ്ടു കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ ചുട്ടുകൊന്ന ദാരുണ സംഭവം നടന്നിട്ട് ഒരു വര്‍ഷം തികയുകയാണ്. 2022 മാര്‍ച്ച് 19-ന് പുലര്‍ച്ചെ 12 മണിക്ക് ശേഷമായിരുന്നു കൂട്ടക്കൊല നടന്നത്. സ്വത്ത് തര്‍ക്കത്തിന്റെ പേരിലായിരുന്നു പിതാവിന്റെ ഈ ക്രൂരകൃത്യം. മകനെയും കുടുംബത്തെയും അച്ഛന്‍ തീവെച്ച് കൊല്ലാനുള്ള കാരണം കൊലപാതകത്തന്റെ തലേ ദിവസം രാവിലെയുണ്ടായ വഴക്കെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്.
ഹമീദും മകന്‍ മുഹമ്മദ് ഫൈസലും വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി. മകനെയും കുടുംബത്തെയും തീകൊളുത്തി കൊല്ലാനായി അഞ്ച് കുപ്പി പെട്രോളുമായാണ് ഹമീദ് അന്നേ ദിവസം രാത്രി എത്തിയത്. രണ്ട് കുപ്പിയിലെ പെട്രോൾ വീടന് അകത്തേക്ക് ഒഴിച്ച് തീകൊളുത്തി. മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റാ, അസ്ന എന്നിവരായിരുന്നു ഫൈസലിന്‍റെ പിതാവിന്‍റെ ക്രൂരതയ്ക്ക് ഇരയായത്.
കൃത്യമായ പദ്ധതിയോടു കൂടിയായിരുന്നു പ്രതി കൃത്യം നടത്തിയത്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു. വീട് പുറത്തുനിന്ന് പൂട്ടുകയും വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളയുകയും ചെയ്തിരുന്നു. മക്കളുമായി കുറച്ച് കാലങ്ങളായി വഴക്കുണ്ടായിരുന്നെന്നും എന്നാല്‍ ഹമീദ് ഇത്തരമൊരു കൃത്യം ചെയ്യുമെന്ന് കരുതിയില്ല എന്നുമായിരുന്നു അന്ന് നാട്ടുകാര്‍ പറഞ്ഞത്.
വീടിന് തീപിടിച്ചതറിഞ്ഞ മുഹമ്മദ് ഫൈസല്‍ തന്നെയായിരുന്നു വിവരം സുഹൃത്തിനെ വിളിച്ചറിയിച്ചത്. വീടിന് തീപടര്‍ന്നെന്ന് ഫൈസല്‍ പറഞ്ഞതോടെ ഓടിയെത്തിയെങ്കിലും വീട് പൂട്ടിയിരുന്നതിനാല്‍ രാഹുലിനും ഒന്നും ചെയ്യാനായില്ല. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുമ്പോഴും പ്രതി ഹമീദ് വീണ്ടും പെട്രോൾ ഒഴിക്കാൻ ശ്രമിക്കുകയായിരുന്നു. ഹമീദിനെ തള്ളിമാറ്റിയാണ് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തീപടര്‍ന്നതോടെ രക്ഷപ്പെടാനായി ഫൈസലും കുടുംബവും ശുചിമുറിയില്‍ കയറി. തീയും പുകയും കാരണം ആരെയും രക്ഷപ്പെടുത്താനായില്ല.
വാപ്പ ഞങ്ങളെയും കൊല്ലും, ഒരിക്കലും പുറത്തിറങ്ങരുത്
കൂട്ടക്കൊല നടത്തുമെന്ന് സംഭവത്തിന്റെ ഒരു മാസം മുമ്പ് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഹമീദിന്റെ മൂത്ത മകൻ ഷാജി പറഞ്ഞിരുന്നു. അനിയനെയും കുടുംബത്തെയും ചുട്ടുകൊന്ന ഹമീദ് ഇനിയൊരിക്കലും ജയിലിൽ നിന്നും പുറത്തിറങ്ങരുത്. കടുത്ത ശിക്ഷ തന്നെ ലഭിക്കണം. പുറത്തിറങ്ങിയാൽ അടുത്തത് തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭയമുണ്ട്. പ്രാണ ഭയത്തോടെയാണ് താനും കുടുംബവും ജീവിക്കുന്നതെന്നും ഹമീദിന്റെ മൂത്ത മകനായ ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു..
''ഞങ്ങൾ രണ്ട് മക്കളെയും ഒരിക്കലും അംഗീകരിക്കാത്ത ആളായിരുന്നു വാപ്പ ഹമീദ്. ഉമ്മ പാവമായിരുന്നു. വാപ്പക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ഇവിടെ നിന്നും പോയിട്ട് 30 വർഷത്തിലേറെയായി. തിരിച്ചുവന്ന ശേഷം ഇഷ്ടദാനം നൽകിയ സ്വത്ത് തിരികെ വേണമെന്ന് പറഞ്ഞ് പ്രശ്നങ്ങളുണ്ടാക്കി. ഞങ്ങൾ മക്കൾക്കെതിരെ 50 തിലേറെ കേസ് നിലവിലുണ്ട്. പലതും സെറ്റിൽ ചെയ്തു. കേസുകൾ ഞങ്ങൾക്ക് അനുകൂലമായാണ് വന്നത്. അപ്പോഴും വാപ്പയ്ക്കെതിരെ ഞങ്ങൾ കേസ് കൊടുത്തിരുന്നില്ല. സഹികെട്ട് കഴിഞ്ഞ ദിവസമാണ് അനിയൻ മുഹമ്മദ് ഫൈസൽ വാപ്പക്കെതിരെ ഒരു കേസ് കൊടുത്തത്. അവന്റെ ചെറിയ കുഞ്ഞിനെ ഉപദ്രവിച്ചപ്പോഴാണ് അങ്ങനെയൊരു കേസ് കൊടുക്കേണ്ടി വന്നത്. സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ലെന്നും കൊല്ലുമെന്നും പല പ്രാവശ്യം പറഞ്ഞിരുന്നു. എന്നാൽ ഇങ്ങനെയൊന്ന് വാപ്പ ചെയ്യുമെന്ന് കരുതിയില്ലെന്നുമായിരുന്നു അന്ന് ഷാജി പറഞ്ഞത്.
എന്നാല്‍ സ്വത്ത് വീതം വെച്ച് നല്‍കിയിട്ടും തന്നെ നോക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നായിരുന്നു ഹമീദ് പൊലീസിനോട് പറഞ്ഞുത്. സ്വത്തുക്കളെല്ലാം രണ്ട് ആൺമക്കൾക്ക് വീതിച്ച് നൽകിയിരിക്കുന്നു. തറവാട് വീടും അതിനോട് ചേർന്ന പറമ്പും മുഹമ്മദ് ഫൈസലിനാണ് നൽകിയിരുന്നത്. തന്നെ നോക്കിക്കൊള്ളാം എന്നും പറമ്പിലെ ആദായം എടുക്കാം എന്നതായിരുന്നു വ്യവസ്ഥ. എന്നാൽ മുഹമ്മദ് ഫൈസൽ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലി ആണ് പ്രശ്നങ്ങൾ ഉണ്ടായിരുന്നതെന്നുമായിരുന്നും അന്ന് ഹമീദ് നൽകിയ മൊഴി.