
എറണാകുളം: ഊന്നുകൽ ശാന്ത കൊലപാതക കേസിൽ മുഖ്യപ്രതി രാജേഷ് പിടിയിൽ. കുറുപ്പംപടി പൊലീസാണ് അറസ്റ്റ് ചെയ്തത്. ആൾതാമസം ഇല്ലാത്ത വീടിൻ്റെ മാലിന്യസംഭരണിയിൽ വേങ്ങൂർ സ്വദേശി ശാന്തയെ കൊന്നുപേക്ഷിച്ച കേസിൽ രാജേഷ് ഒളിവിൽ ആയിരുന്നു. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളുടെ വിവരങ്ങളും സിസിടിവി ദ്യശ്യങ്ങളും ആണ് അന്വേഷണത്തിൽ നിർണായകമായത്. ഒളിവിൽ ഉള്ള രാജേഷിന്റെ കാറും മോഷണം പോയ സ്വർണഭാരണങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.
ഈ മാസം 18നാണ് പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശി ശാന്ത, ആശുപത്രിയിലേക്ക് എന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയത്. അന്നുതന്നെ കൊലപാതകം നടന്നു എന്നാണ് ശാസ്ത്രീയ വിശകലനങ്ങൾക്കൊടുവിൽ അന്വേഷണ സംഘം കണ്ടെത്തിയത്. ശാന്തയെ രാജേഷ് കാറിൽ കയറ്റി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾക്കൊപ്പം ഇരുവരും തമ്മിലുള്ള ഏറെക്കാലത്തെ ഫോൺ സംഭാഷണങ്ങളും പ്രതിയിലേക്കുള്ള സൂചന നൽകിയിരുന്നു.
കൊല നടത്തിയ ശേഷം ശാന്തയുടെ സ്വർണാഭരണങ്ങൾ അടിമാലിയിലെ ഒരു സ്വർണ്ണക്കടയിൽ വിറ്റ് 4 ലക്ഷം രൂപ വാങ്ങി. ബാക്കി തുകയ്ക്ക് പകരമായി രാജേഷ് വാങ്ങി ഭാര്യക്ക് കൈമാറിയ നാലു പവന്റെ മാലയും പോലീസ് കണ്ടെടുത്തിരുന്നു. മൃതദേഹം കണ്ടെത്തിയ ഊന്നു കല്ലിലെ വീടിന് സമീപത്തുള്ള ഹോട്ടലിൽ രാജേഷ് കുറച്ചുകാലം ജോലി നോക്കിയിരുന്നു. ആളൊഴിഞ്ഞ വീടും പരിസരവും എല്ലാം രാജേഷിന് പരിചിതമായതിനാൽ, മൃതദേഹം ഒളിപ്പിക്കാൻ എളുപ്പമായി എന്നാണ് പോലീസ് പറയുന്നത്. മറ്റൊരു സ്ഥലത്ത് വച്ച കൊലപ്പെടുത്തി ഊന്നുകിൽ എത്തിച്ച മറവ് ചെയ്തു എന്നാണ് നിഗമനം. ശാന്തയുടെ മൊബൈൽ ഫോണും രാജേഷിന്റെ കൈവശം ഉണ്ടെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്.