
ഇടുക്കി: അടിമാലി പള്ളിവാസലിൽ പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതി എന്ന് സംശയിക്കുന്ന പെൺകുട്ടിയുടെ ബന്ധു അരുണിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പള്ളിവാസൽ പവർഹൗസിന് സമീപമാണ് തൂങ്ങി മരിച്ച നിലയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചതിന് ഒരു കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട് സ്ഥലമുടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം കഴിഞ്ഞ ഇരുപതാം തീയതിയാണ് പതിനേഴ് കാരിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ റിസോര്‍ട്ടിലെ സി സി ടി വിയില്‍ പെണ്‍കുട്ടിയും ബന്ധുവായ അരുണും നടന്നുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം അരുണിലേയ്ക്ക് എത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയതും പൊലീസിന് സംശയം ജനിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അരുണിന്റെ മുറിയില്‍ നിന്നും കുറ്റസമ്മതം നടത്തുന്ന തരത്തിലുള്ള കത്ത് പൊലീസിന് ലഭിച്ചിരുന്നു.
തന്നെ അവള്‍ വഞ്ചിച്ചുവെന്നും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം താനും മരിക്കുമെന്നുമാണ് കത്തില്‍ പറയുന്നതെന്നാണ് വിവരം. അതുകൊണ്ട് തന്നെ പ്രതി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിയിരുന്നില്ല. ഇടുക്കി ഡിവൈ എസ് പി കെ ഇ ഫ്രാന്‍സീസ് ഷെല്‍ബി, വെള്ളത്തുവല്‍ സിഐ ആര്‍ മുകാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam