
പാനൂർ: കണ്ണൂർ പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത് ശിക്ഷ തിങ്കളാഴ്ച വിധിക്കും. ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു പ്രണയനൈരാശ്യത്തിന്‍റെ പകയിൽ വീട്ടിൽ അതിക്രമിച്ചുകയറി ശ്യാംജിത് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സൗഹൃദത്തിൽ നിന്ന് പിൻവാങ്ങിയതിന്‍റെ പേരിൽ ഇരുപത്തിമൂന്നുകാരി വിഷ്ണുപ്രിയയെ അതിക്രൂരമായി കൊലപ്പെടുത്തിയ കൂത്തുപറമ്പ് സ്വദേശി ശ്യാംജിത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പ്രതിക്ക് ശിക്ഷ നൽകണമെന്ന് വിഷ്ണുപ്രിയയുടെ അമ്മ പറഞ്ഞു.
തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.വി.മൃദുലയാണ് നാടിനെ നടുക്കിയ കൊലപാതക കേസിൽ വിധി പറഞ്ഞത്. പ്രോസിക്യൂഷൻ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളുൾപ്പെടെ അംഗീകരിച്ചായിരുന്നു വിധി. 2022 ഒക്ടോബർ 22നായിരുന്നു ദാരുണമായ സംഭവം നടന്നത്. സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിച്ചിരിക്കെ വിഷ്ണുപ്രിയയുടെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ചു കയറി ശ്യാംജിത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും പത്തിലധികം തവണ കുത്തിപ്പരിക്കേൽപ്പിച്ചു.
വിഷ്ണുപ്രിയയുടെ ശരീരത്തിലാകെ 29 മുറിവുകൾ ഉണ്ടായിരുന്നു. വീഡിയോ കോളിലുണ്ടായിരുന്ന പൊന്നാനി സ്വദേശി കേസിൽ പ്രധാന സാക്ഷിയായി. ആയുധം വാങ്ങിയതിന്‍റെയും പാനൂരിൽ എത്തിയതിന്‍റെയും സിസിടിവി ദൃശ്യങ്ങളും ശക്തമായ തെളിവായി. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ വധിക്കാനും ശ്യാംജിത് പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പിടിക്കപ്പെടാതിരിക്കാൻ അഞ്ചാം പാതിരയെന്ന ക്രൈം ത്രില്ലർ സിനിമ പ്രതി പല തവണ കണ്ടിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഒരാളെ എങ്ങനെ കഴുത്തറുത്ത് കൊല്ലാം എന്നതിൽ പ്രതി ഇന്റർനെറ്റിൽ സെർച്ച് ചെയ്തതും, പരമാവധി ശിക്ഷ എത്ര കിട്ടുമെന്നും, ജയിലിൽ നിന്ന് എത്ര വർഷം കഴിഞ്ഞ് പുറത്തിറങ്ങാൻ കഴയുമെന്നുമെല്ലാം സെർച്ച് ചെയ്ത് പഠിച്ചിരുന്നു കൊലപാതക്തതിൽ കുറ്റബോധമില്ലെന്നും പതിനാല് വർഷം കഴിഞ്ഞ് പുറത്തിറങ്ങി ജീവിക്കാമല്ലോ എന്നുമായിരുന്നു പ്രതി അന്വേഷണത്തിനിടെ ആവർത്തിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam