
പെരുവനന്താനം: ഇടുക്കി പെരുവനന്താനത്ത് യുവാവ് ഉളികൊണ്ട് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകം. പോസ്റ്റുമോര്‍ട്ടത്തിലാണ് കുത്തേറ്റതാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. വയറ്റിൽ ആഴത്തിലുള്ള മുറിവുമായി പെരുവന്താനം മരുതുംമൂട് സ്വദേശി ലിൻസണെ വെള്ളിയാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല.
വീണപ്പോൾ ഉളി വയറിൽ തറച്ചുകയറിയതെന്നാണ് ഇയാൾ മരിക്കുന്നതിന് മുന്പായി ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാൽ പോസ്റ്റ്മോര്‍ട്ടത്തിൽ കുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു. ദേഹത്ത് അടിപിടിയുണ്ടായതിന്റെ പാടുകളുമുണ്ട്. ഇതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തുകയും സുഹൃത്ത് അജോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. പ്രതിയായ അജോ മരപ്പണിക്കാരനാണ്. വെള്ളിയാഴ്ച കാലത്ത് ഇയാളുടെ വര്‍ക്ക്ഷോപ്പിൽ വച്ച് ലിൻസണുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നു. വൈകീട്ട് വീണ്ടുമെത്തിയ ലിൻസണ് വഴക്കുണ്ടാക്കി. അത് അടിപിടിയിലെത്തുകയും അജോ ഉളിയെടുത്ത് കുത്തുകയുമായിരുന്നു.
ലിൻസണ് സാരമായി പരിക്കേറ്റെന്ന് മനസ്സിലായ അജോ തന്നെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അടിപിടിക്കിടെയാണ് കുത്തേറ്റതെന്ന കാര്യം രണ്ടാളും ഡോക്ടറിൽ നിന്ന് മറച്ചുവച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ അജോ കുറ്റം സമ്മതിച്ചു. നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam