ബൈക്ക് ഇരപ്പിച്ച് ശബ്ദമുണ്ടാക്കിയതിനെ ചൊല്ലി അയല്‍വാസിയുമായി ഉണ്ടായ തര്‍ക്കമാണ് കുഴിപളളം സ്വദേശി മനുവെന്ന് വിളിക്കുന്ന മനോജിന്‍റെ (22) കൊലപാതകത്തില്‍ കലാശിച്ചത്.
തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്ക് സമീപം യുവാവിനെ കൊലപ്പെടുത്തിയ കേസിന് കാരണമായ ബൈക്ക് തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തി. കുഴിപ്പള്ളത്തെ ആൾതാമസമില്ലാത്ത സ്ഥലത്തായാണ് ഇന്നലെ ബൈക്ക് തീയിട്ട നിലയിൽ കണ്ടെത്തിയത്. ബൈക്ക് ഇരപ്പിച്ച് ശബ്ദമുണ്ടാക്കിയതിനെ ചൊല്ലി അയല്‍വാസിയുമായി ഉണ്ടായ തര്‍ക്കമാണ് കുഴിപളളം സ്വദേശി മനുവെന്ന് വിളിക്കുന്ന മനോജിന്‍റെ (22) കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തിൽ അയല്‍വാസിയായ ബിജു മക്കളായ മിഥുന്‍, അമ്പാടി, പ്രായപൂര്‍ത്തിയാകാത്ത സുഹൃത്ത് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഞായറാഴ്ച വൈകിട്ട് അമ്പാടിയുടെ ബൈക്ക് പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്നു മനുവിന്‍റെ വീടിനു മുന്നില്‍ വച്ചിരുന്നു. തുടര്‍ന്ന് സുഹൃത്ത് പെട്രോള്‍ വാങ്ങിക്കൊണ്ടുവന്ന് ബൈക്കില്‍ നിറച്ച ശേഷം ഇരിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. അയൽവാസികൾ തമ്മിലുള്ള പ്രശ്നത്തിൽ മനു കുത്തേറ്റ് മരിച്ചിരുന്നു.
ഈ വാഹനം ഇരപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ മനുവിനെ കുത്തിയതിലുള്ള വിരോധത്താൽ മനുവിന്‍റെ സുഹൃത്തുക്കളാരെങ്കിലും ബൈക്ക് കത്തിച്ചതാവാമെന്നാണ് പൊലീസിന്‍റെ നിഗമനം. മനു മരിച്ചതിന് പിന്നാലെ പരുക്കേറ്റ് ചികിത്സയിൽ പോയ പ്രതികൾക്ക് നേരെ ആശുപത്രിയിലും കയ്യേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സമീപത്തായി ബൈക്ക് കത്തിച്ച നിലയിൽ കണ്ടെത്തിയത്.


